പിഎസ് സി അംഗങ്ങളുടെ നിയമനം സുതാര്യം; പണം വാങ്ങി നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും എം വി ഗോവിന്ദന്‍

Update: 2024-07-08 12:41 GMT

ആലപ്പുഴ: പിഎസ്‌സി അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നും പണം വാങ്ങി നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മെറിറ്റ് അടിസ്ഥാനമാക്കി മാത്രമേ ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നല്‍കൂ. ആര്‍ക്ക് വേണമെങ്കിലും ഇക്കാര്യം അന്വേഷിക്കാം. ആരോപണങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം കോഴ വാങ്ങിയെന്ന പരാതി സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.

    ആരെങ്കിലും പണം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ രീതിയിലുള്ള സമീപനങ്ങളാണ്. അത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കും. പോലിസോ സിബി ഐയോ ഇഡിയോ അന്വേഷിക്കേണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. ആരുവേണമെങ്കിലും അന്വേഷിച്ചോട്ടെ. ഒരു തരത്തിലുള്ള തെറ്റായ പ്രവണതയേയും പാര്‍ട്ടി വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    സിഐടിയു ഭാരവാഹിയായ യുവനേതാവ് പിഎസ്‌സി അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നാണ് പരാതിയിലുണ്ടായിരുന്നത്. റിയാസിനു പുറമേ എംഎല്‍എമാരായ കെ എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, പരാതിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തു.

Tags:    

Similar News