രഹ്ന ഫാത്തിമയ്‌ക്കെതിരേ പോലിസില്‍ പരാതിയുമായി മാതാവ്

പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ അവര്‍ ആരോപിച്ചു.

Update: 2022-10-26 17:54 GMT

ആലപ്പുഴ: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ എന്ന സൂര്യ ഗായത്രിയ്‌ക്കെതിരേ പരാതിയുമായി മാതാവ്. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെവന്ന് ചൂണ്ടിക്കാട്ടി രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ അവര്‍ ആരോപിച്ചു.

രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പരാതിയിലുണ്ട്. മകളും മരുമകനും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് മാതാവിന്റെ ആവശ്യം.

പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമയെ ആലപ്പുഴ നോര്‍ത്ത് പോലിസ് വിളിച്ചുവരുത്തി. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന് താക്കീത് നല്‍കിയാണ് പോലിസ് വിട്ടയച്ചത്.

Tags:    

Similar News