വിലങ്ങാട് ഉരുള്‍പൊട്ടല്‍; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം

Update: 2024-08-15 14:36 GMT

കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നാശനഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുതി പദ്ധതിയടക്കം ആറ് വൈദ്യുതി പദ്ധതികള്‍ക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉല്‍പ്പാദനക്കുറവില്‍ മാത്രം രണ്ടേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമാണ് വന്നത്. വിലങ്ങാട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകര്‍ന്നു. പെന്‍സ്‌റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ മണ്ണും കല്ലും മരങ്ങളും നിറഞ്ഞ് മൂടി. ഇവിടെ മാത്രം രണ്ടര കോടിയുടെ നഷ്ടം. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തങ്കോട്ട്‌നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ട്. ഇതിന് പുറമെയാണ് ഉല്‍പ്പാദന നഷ്ടം.

    വിലങ്ങാട് പൂര്‍വസ്ഥിതിയിലാവാന്‍ ഒരു മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ മൂന്ന് കോടിയുടെ ഉല്‍പ്പാദനക്കുറവുണ്ടാവും. പൂഴിത്തോടും ചെമ്പുകടവുമായി പ്രതീക്ഷിക്കുന്നത് 60 ലക്ഷത്തിന്റെ ഉല്‍പ്പാദന കുറവാണ്. വൈദ്യുതി തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നതിലൂടെ 1.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നല്ല മഴ ലഭിച്ചിരുന്ന സമയത്തെ വൈദ്യുതി ഉല്‍പ്പാദനം തടസ്സപ്പെട്ടതാണ് മറ്റൊരു പ്രതിസന്ധി. തകരാറിലായ വൈദ്യുതി ബന്ധം പുനരാരംഭിച്ചു. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ നിര്‍മിച്ചും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

Tags:    

Similar News