സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും നിരോധിക്കും; അംഗീകരിക്കാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്നും കര്‍ണാടക മന്ത്രി

Update: 2023-05-24 14:39 GMT
സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും നിരോധിക്കും; അംഗീകരിക്കാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്നും കര്‍ണാടക മന്ത്രി

ബംഗളൂരു: സംസ്ഥാനത്ത് സമാധാനം തകര്‍ത്താല്‍ ബജ്‌റങ്ദള്‍, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ബിജെപി നേതൃത്വത്തിന് അത് അംഗീകരിക്കാനാവില്ലെങ്കില്‍ അവര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്നും ആവര്‍ത്തിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനാണ് പുതിയ കര്‍ണാടക മന്ത്രിസഭയില്‍ അംഗമായി അധികാരമേറ്റ പ്രിയങ്ക് ഖാര്‍ഗെ. കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനം തകര്‍ന്നാല്‍ അത് ബജ്‌റങ്ദളാണോ ആര്‍എസ്എസാണോ എന്ന് പോലും പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്‌റങ്ദളും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും ഞങ്ങള്‍ നിരോധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്തനിലേക്ക് പോവട്ടെയെന്നും പ്രിയങ്ക് ഖാര്‍ഗേ മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബ് നിരോധനം, ഹലാല്‍്, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കും. ചില ഘടകങ്ങള്‍ സമൂഹത്തില്‍ നിയമത്തെയും പോലിസിനെയും ഭയപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഈ പ്രവണത നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് തങ്ങളെ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്ന് ബിജെപി മനസ്സിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് ഞങ്ങള്‍ പ്രസ്താവിച്ചു. എല്ലാവര്‍ക്കും പിന്തുടരാവുന്ന ബസവണ്ണയുടെ തത്വങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News