കടം വാങ്ങിയ പണം ചോദിച്ച് വയോധികയെ കിണറ്റില്‍ തള്ളിയിട്ട യുവതി അറസ്റ്റില്‍

പണം നല്‍കാമെന്ന് പറഞ്ഞ് മറിയം ബീവിയെ കിണറിനടത്തേക്ക് എത്തിച്ചു. കിണറിനടുത്തെത്തിയപ്പോള്‍ മറിയം ബിയെ പ്രമീള അതിനകത്തേക്ക്തള്ളിയിടുകയായിരുന്നു

Update: 2021-11-09 01:51 GMT

പെരിന്തല്‍മണ്ണ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചസംഭവത്തില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് എരവിമംഗലം വീട്ടിക്കല്‍ത്തൊടി പ്രമീള(44)യെയാണ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടില്‍ മറിയംബീവി(67)യെയാണ് പ്രമീള കിണറ്റില്‍ തള്ളിയിട്ടത്. വിവരമറിഞ്ഞെത്തിയ അഗ്‌നി-രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയില്‍ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

 സംഭവ ദിവസം രാവിലെ പണം നല്‍കാമെന്ന് പറഞ്ഞ് മറിയം ബീവിയെ കിണറിനടത്തേക്ക് എത്തിച്ചു. കിണറിനടുത്തെത്തിയപ്പോള്‍ മറിയം ബിയെ പ്രമീള അതിനകത്തേക്ക്തള്ളിയിടുകയായിരുന്നു. വയോധിക കിണറിന്റെ മോട്ടോര്‍ കയറില്‍ തൂങ്ങി നിന്നതോടെ കയര്‍ മുറിക്കാനും പ്രതി ശ്രമിച്ചതായി പോലിസ് പറയുന്നു. അപ്പോഴേക്കും നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ഇവരെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. എസ്‌ഐ സികെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രമീളയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി സ്വമേധയാ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുരേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News