സിന്‍വാര്‍ അല്‍ അഖ്‌സയുടെ പ്രതിരോധത്തിന് ഉയര്‍ന്നുവന്ന നേതാവ്: അല്‍ ഖസം ബ്രിഗേഡ്

രക്തസാക്ഷികള്‍ ചൊരിഞ്ഞ രക്തം വിമോചനപാതയിലെ തീയ്യും വെളിച്ചവുമായി നില്‍ക്കും. അത് അധിനിവേശ സൈന്യത്തെ ചുട്ടുപൊള്ളിക്കുമെന്നും അല്‍ഖസം ബ്രിഗേഡ്.

Update: 2024-10-18 13:19 GMT

ഗസ: അല്‍ അഖ്‌സയുടെയും ഫലസ്തീന്‍ ജനതയുടെയും പ്രതിരോധത്തിനായി ഉയര്‍ന്നുവന്ന നേതാവായിരുന്നു യഹ്‌യാ സിന്‍വാര്‍ എന്ന അബു ഇബ്രാഹിം എന്ന് അല്‍ ഖസം ബ്രിഗേഡ്. ദൈവിക മാര്‍ഗത്തില്‍ ഫലസ്തീന്‍ വിമോചനത്തിനു വേണ്ടി രക്തം നല്‍കിയ നിരവധി പേരുടെ കൂട്ടത്തില്‍ അദ്ദേഹവും എത്തിചേര്‍ന്നിരിക്കുകയാണ്. സയണിസ്റ്റ് അധിനിവേശ സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടിയാണ് അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നത്. ഗസയെ നിസാരമായി കീഴടക്കാമെന്ന സയണിസ്റ്റുകളുടെ വ്യാമോഹങ്ങളെ അദ്ദേഹം തകര്‍ത്തു.

ഗസയിലെ ഇസ്‌ലാമിക പ്രസ്ഥാനം പിന്തുടരുന്ന അന്തസിന്റെയും ജിഹാദിന്റെയും പാതയായിരുന്നു സിന്‍വാറിന്റേത്. യുവത്വത്തിന്റെ വലിയൊരു ഭാഗം ഇസ്രായേലിലെ ജയിലില്‍ കഴിയേണ്ടി വന്ന സിന്‍വാര്‍ വിമോചനത്തിന് ശേഷം പോരാട്ടത്തിലേക്ക് തിരികെയെത്തി. മൂന്നു പ്രദേശങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് അക്കാലത്ത് നല്‍കിയത്. ജറുസലേമിലേക്കുള്ള പാതയില്‍ വിവിധ പ്രതിരോധ മുന്നണികളെ അദ്ദേഹം ഏകോപിപ്പിച്ചു. അതിന് ശേഷമാണ് ഗസയുടെ ചുമതലയേല്‍ക്കുന്നത്. ഇക്കാലയളവില്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സൈനിക-പ്രചരണ ശേഷിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. ഇതാണ് തൂഫാനുല്‍ അഖ്‌സക്ക് വഴിവച്ചത്. ഇസ്മാഈല്‍ ഹനിയയുടെ രക്തസാക്ഷിത്വത്തിന് ശേഷം അദ്ദേഹം ഹമാസിന്റെ അന്തര്‍ദേശീയ ചുമതലകളും ഏറ്റെടുത്തു.

ഫലസ്തീന്‍ ജിഹാദിലെ നിര്‍ണായകമായ തൂഫാനുല്‍ അഖ്‌സ തീരുമാനിക്കുമ്പോള്‍ തന്നെ വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു. നേതാക്കളും പോരാളികളും ഒറ്റക്കെട്ടായി തൂഫാനുല്‍ അഖ്‌സയില്‍ പങ്കെടുത്തു. ഫലസ്തീനില്‍ നിന്ന് അവസാന സയണിസ്റ്റിനെയും പുറത്താക്കി പ്രദേശത്തെ വിമോചിക്കാതെ ജിഹാദ് അവസാനിക്കില്ല. തൂഫാനുല്‍ അഖ്‌സ നടന്ന് ഒരു വര്‍ഷമായിട്ടും ഫലസ്തീനികള്‍ കീഴടങ്ങിയില്ലെന്നത് അതിന്റെ തെളിവാണ്. വംശഹത്യയെയും കൂട്ടക്കൊലകളെയും അതിജീവിച്ചാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്.

സിന്‍വാറിനെയും ഹനിയെയും നസറുല്ലയേയും പോലുള്ള ഉന്നത നേതാക്കളെ ഇല്ലാതാക്കിയാല്‍ പ്രതിരോധം ഇല്ലാതാവുമെന്നുള്ള തെറ്റിധാരണയിലാണ് ശത്രു. ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറാതെ പോരാട്ടം അവസാനിക്കില്ല. രക്തസാക്ഷിത്വമാണ് ഞങ്ങളുടെ നേതാക്കളുടെ ഏറ്റവും ഉത്കടമായ അഭിലാഷം. അവര്‍ ചൊരിഞ്ഞ രക്തം വിമോചനപാതയിലെ തീയ്യും വെളിച്ചവുമായി നില്‍ക്കും. അത് അധിനിവേശ സൈന്യത്തെ ചുട്ടുപൊള്ളിക്കും. ആയിരക്കണക്കിന് പോരാളികളെ ബാക്കിവച്ചാണ് നേതാക്കള്‍ രക്തസാക്ഷികളാവുന്നത്. അവര്‍ അല്‍ അഖ്‌സയേയും ഫലസ്തീനിനെയും മോചിപ്പിക്കുക തന്നെ ചെയ്യും.

Tags:    

Similar News