ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുടെ മകള്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്

Update: 2024-09-28 08:11 GMT

ബെയ്‌റൂത്ത്: ബെയ്റൂത്തിനു നേരെ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുടെ മകള്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്. ലെബനനിലെ തെക്കന്‍ ബെയ്റൂത്തിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ലയുടെ മകള്‍ സൈനബ് നസ്റുല്ല കൊല്ലപ്പെട്ടതായി ചാനല്‍ 12 അവകാശപ്പെട്ടത്. എന്നാല്‍ മരണത്തെക്കുറിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണ പരമ്പര നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ഇക്കാര്യം തള്ളിയ ഹിസ് ബുല്ല വക്താക്കള്‍ അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നസ്‌റുല്ലയുടെ മകള്‍ സൈനബ് നസ്‌റുല്ല കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

    ബെയ്‌റൂത്തിലെ ആറ് കെട്ടിടങ്ങളാണ് ഇന്നലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. കുറഞ്ഞത് ആറ് മരണങ്ങളും 91 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ മരണസംഖ്യ ഗണ്യമായി ഉയരുമെന്ന് റിപോര്‍ട്ട്.

Tags:    

Similar News