Big stories

കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 29നാണ് അഡ്വ. പി ജി മാത്യുവിനെ നിയമിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം തള്ളിയായിരുന്നു നിയമനം.

കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു
X

മലപ്പുറം: ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു. മഞ്ചേരി നിലമ്പൂര്‍ സ്വദേശിയായ അഡ്വ. പി ജി മാത്യുവാണ് രാജിവച്ചത്. സ്വമേധയാ രാജിവയ്ക്കുകയാണെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 29നാണ് അഡ്വ. പി ജി മാത്യുവിനെ നിയമിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം തള്ളിയായിരുന്നു നിയമനം. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന ആവശ്യപ്പെട്ടിരുന്നത്. ജസ്‌നയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവിലാണ് അപേക്ഷ തള്ളി അഡ്വ. പി ജി മാത്യുവിനെ നിയമിച്ചത്. എന്നാല്‍, വിചാരണ ആരംഭിക്കാനിരിക്കെ അദ്ദേഹം നിയമനം അംഗീകരിക്കാതെ രാജിവച്ചത് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ മൂന്നുതവണ കേസ് മാറ്റിയിരുന്നു.

നേരത്തേ, സിപിഎം നേതാക്കളും പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ വിധവ കെ കെ രമയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത് അഡ്വ. കുമാരന്‍ കുട്ടിയാണ്. ഇതാണ് അദ്ദേഹത്തെ നിയമിക്കാനുള്ള ഫൈസലിന്റെ ഭാര്യയുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും തീരുമാനത്തെ ഇടതുസര്‍ക്കാര്‍ എതിര്‍ക്കാന്‍ കാരണമെന്നാണ് സൂചന. 2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. പുല്ലാനി അനില്‍കുമാര്‍ ഇസ് ലാം സ്വീകരിച്ച ശേഷമാണ് ഫൈസല്‍ എന്ന പേര് സ്വീകരിച്ചത്. സൗദി അറേബ്യയിലെ റിയാദിലേക്ക് മടങ്ങിപ്പോവുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് വരുന്ന ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടുപോവാനായി ഓട്ടോയില്‍ സഞ്ചരിക്കവെയാണ് ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രാദേശിക നേതാവ് മഠത്തില്‍ നാരായണന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകമെന്ന് നേരത്തേ പോലിസ് കണ്ടെത്തിയിരുന്നു. ആദ്യം കേരളാ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ തുടക്കം മുതലേ സര്‍ക്കാര്‍ നടപടികള്‍ പ്രതികളായ ആര്‍എസ്എസ്സുകാര്‍ക്ക് അനുകൂലമായിരുന്നു. 16 ആര്‍എസ്എസ്സുകാരാണ് കേസിലെ പ്രതികള്‍. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജരാക്കി കേസൊതുക്കാന്‍ ശ്രമമുണ്ടായപ്പോള്‍ എസ്ഡിപിഐ, മുസ് ലിം ലീഗ് ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നു. ഇടതുസര്‍ക്കാരിന്റെയും പോലിസിന്റെയും ആര്‍എസ്എസ് പ്രീണനം സംബന്ധിച്ചും കേസുകള്‍ അട്ടിമറിക്കുന്നതിലെ പങ്ക് സംബന്ധിച്ചു ഇടത് എംഎല്‍എ പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെയാണ് പ്രമാദമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും സമാനമായ സാഹചര്യം ഉടലെടുക്കുന്നത്.

Next Story

RELATED STORIES

Share it