Big stories

അപകീര്‍ത്തിപ്പെടുത്തിയെന്ന പി ജയരാജന്റെ മകന്റെ പരാതി; മനു തോമസിന് കോടതിയുടെ നോട്ടിസ്

അപകീര്‍ത്തിപ്പെടുത്തിയെന്ന പി ജയരാജന്റെ മകന്റെ പരാതി;  മനു തോമസിന് കോടതിയുടെ നോട്ടിസ്
X

കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെ അപകീര്‍ത്തിപ്പെടിത്തിയെന്ന പരാതിയില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോടതിയുടെ നോട്ടീസ്. തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് മനുതോമസ്, ഏഷ്യാനെറ്റ് ന്യുസ്, വാര്‍ത്താ അവതാരകന്‍ അനൂപ് ബാലചന്ദ്രന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് ജയിന്‍ രാജ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ജയിന്‍ രാജിന്

ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മനു തോമസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചത്. പരാമര്‍ശം അപകീര്‍ത്തികരമാണെന്നും വ്യക്തിഹത്യ നടത്തിയതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജയിന്‍ രാജ് കോടതിയെ സമീപിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ മനുതോമസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ പിതാവായ പി ജയരാജനോടുള്ള വ്യക്തിവൈരാഗ്യം കാരണമാണെന്നും വിദേശത്ത് ജോലി ചെയ്യുന്ന തനിക്ക് മാനനഷ്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

വിദേശത്ത് മാന്യമായി ജോലിചെയ്ത് ജീവിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് പിതാവിനേയും പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുകയാണ്. 'റെഡ് ആര്‍മി' പേജിന്റെ അഡ്മിന്‍ താനല്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ജെയിന് ബന്ധമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് അദ്ദേഹമാണെന്നും മനു ആരോപിച്ചിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കോഓഡിനേറ്ററാണ് പി ജയരാജന്റെ മകന്‍, ഇവര്‍ക്ക് വഴിവിട്ട ബിസിനസുകള്‍ ഉണ്ട്, റെഡ് ആര്‍മിക്കു പിന്നില്‍ പി ജയരാജന്റെ മകന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് നോട്ടീസ് അയച്ചത്.

Next Story

RELATED STORIES

Share it