Latest News

ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍
X

ഗസ: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍. ഇസ്രായേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങള്‍ക്കായുള്ള ഉന്നത പ്രതിനിധി കാജ കല്ലാസ്, കമ്മീഷണര്‍മാരായ ദുബ്രാവ്ക സുയിക്ക, ഹഡ്ജ ലഹ്ബിബ് എന്നിവര്‍ ചേര്‍ന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗസയിലേക്ക് മാനുഷിക സഹായവും വൈദ്യുതിയും എത്തിക്കാന്‍ അനുവദിക്കണമെന്നും സംയമനം പാലിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ''അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകള്‍ പാലിക്കാന്‍ എല്ലാ കക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്നതാണ് മുന്നോട്ടുള്ള ഏക മാര്‍ഗമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിശ്വസിക്കുന്നു,'' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ അപകടത്തിലാക്കുകയും ഗസയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെടിനിര്‍ത്തലിനെ മാനിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. കൂടാതെ, സാധാരണക്കാരെ സംരക്ഷിക്കാനും വെള്ളം, വൈദ്യുതി, മാനുഷിക സഹായം എന്നിവ ലഭ്യമാക്കാനും ഫ്രാന്‍സ് ഇസ്രായേല്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ഈ ആഴ്ച ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇറ്റാലിയന്‍ പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഗസയിലെ പുതുക്കിയ പോരാട്ടത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത അവര്‍ എല്ലാ കക്ഷികളും സമാധാനത്തിനും മാനുഷിക സഹായത്തിനും മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.മാള്‍ട്ടീസ് പ്രധാനമന്ത്രി റോബര്‍ട്ട് അബേല തലെ സര്‍ക്കാരിനുവേണ്ടി, ഈ കിരാതമായ ആക്രമണങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞു. എല്ലാ കക്ഷികളും ശാശ്വത സമാധാനത്തിലേക്കും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കും നയിക്കുന്ന ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് സ്ലോവേനിയന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 413 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 562 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it