Latest News

ഞാന്‍ നില്‍ക്കുന്നത് എന്റെ സ്വന്തം കാലില്‍;പി വി അന്‍വറിന് മറുപടിയുമായി കെ ടി ജലീല്‍

സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജലീല്‍ തനിക്കെതിരെ സംസാരിക്കുന്നതെന്നും ആരെങ്കിലും വെടി വയ്ക്കുമോ എന്ന ഭയമാണ് ജലീലിനെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

ഞാന്‍ നില്‍ക്കുന്നത് എന്റെ സ്വന്തം കാലില്‍;പി വി അന്‍വറിന് മറുപടിയുമായി കെ ടി ജലീല്‍
X

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എക്ക് മറുപടിയുമായി കെ ടി ജലീല്‍. ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജലീല്‍ തനിക്കെതിരെ സംസാരിക്കുന്നതെന്നും ആരെങ്കിലും വെടി വയ്ക്കുമോ എന്ന ഭയമാണ് ജലീലിനെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മിസ്റ്റര്‍ പി വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല. കെ ടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തിരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചത്. ഒരു 'വാള്‍പോസ്റ്റര്‍' പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. 2016-ല്‍ അബ്ദുറഹിമാനും അന്‍വറും മല്‍സരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. അബ്ദുറഹ്‌മാനും അന്‍വറും ലോകസഭയിലേക്ക് പൊന്നാനിയില്‍ നിന്ന് മല്‍സരിച്ച ഘട്ടങ്ങളില്‍, നിരവധി പൊതുയോഗങ്ങളില്‍ ഞാന്‍ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തിലും സ്ഥാനാര്‍ത്ഥികളില്‍ നിന്നോ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയില്‍ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളില്‍ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേല്‍, ഇന്നോളം ജലീല്‍ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍. ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാള്‍ക്ക് നില്‍ക്കാന്‍ അപരന്റെ കാലുകള്‍ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണ്. വമ്പന്‍മാരായ നാല് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയിട്ടില്ല. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്‌പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവര്‍ക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ....

സ്‌നേഹത്തോടെ

ഡോ:കെ ടി ജലീല്‍


Next Story

RELATED STORIES

Share it