Latest News

പാവങ്ങളുടെ അന്നം മുടക്കിയല്ല ചെലവ് ചുരുക്കേണ്ടത്; പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയെന്നും കെ സുധാകരന്‍

അനാഥമന്ദിരങ്ങള്‍,അഗതിമന്ദിരങ്ങള്‍,വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സുരക്ഷാ പെന്‍ഷന്‍ നല്‍കാമെന്ന സാമൂഹ്യനീതിവകുപ്പിന്റെ 2016ലെ ഉത്തരവാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. സര്‍ക്കാരിന്റെ കരുതലും നന്മയും പൊള്ളയായ വെറും പരസ്യവാചകങ്ങള്‍ മാത്രമാണ്.

പാവങ്ങളുടെ അന്നം മുടക്കിയല്ല ചെലവ് ചുരുക്കേണ്ടത്; പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: അഗതി-അനാഥമന്ദിരങ്ങളിലേയും വൃദ്ധസദനങ്ങളിലേയും അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നിരാലംമ്പരായ പതിനായിരങ്ങള്‍ക്ക് തണലും താങ്ങുമാകുന്ന കരുണാലങ്ങള്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തവും കടമയും ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഇവ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല. തെരുവോരങ്ങളില്‍ ആരുടെയും സഹായമില്ലാതെ അവസാനിക്കുമായിരുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് സംരക്ഷണം നല്‍കിയതാണോ ഇവര്‍ ചെയ്ത തെറ്റ്. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിശദീകരിക്കണം. മനുഷ്യത്വരഹിതമായ ഈ നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

അനാഥമന്ദിരങ്ങള്‍,അഗതിമന്ദിരങ്ങള്‍,വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സുരക്ഷാ പെന്‍ഷന്‍ നല്‍കാമെന്ന സാമൂഹ്യനീതിവകുപ്പിന്റെ 2016ലെ ഉത്തരവാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. പാവങ്ങളുടെ അന്നം മുടക്കിയല്ല സര്‍ക്കാര്‍ ചെലവ് ചുരുക്കേണ്ടത്. അതിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആലഭാരങ്ങളും ആഢംബരങ്ങളും തെല്ലൊന്നു കുറച്ചാല്‍ മതി.അശരണര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുക വഴി കുടുത്ത നീതിനിഷേധമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

കേരളത്തിലെ പല അഗതിമന്ദിരങ്ങളുടെ നിത്യനിദാന ചെലവ് പോലും കഷ്ടത്തിലാണ്. 2014ന് ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം അഗതിമന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് പോലും ലഭിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടയ്ക്കലാണ് പിണറായി സര്‍ക്കാര്‍ കത്തിവെച്ചത്. സര്‍ക്കാരിന്റെ കരുതലും നന്മയും പൊള്ളയായ വെറും പരസ്യവാചകങ്ങള്‍ മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ഇത്തരം ഒരു മനുഷ്യത്വരഹിത തീരുമാനം ഇടതുസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it