Football

ഉറുഗ്വെ സ്വപ്‌നം തകര്‍ന്നു; കോപ്പയില്‍ കൊളംബിയ-അര്‍ജന്റീന ഫൈനല്‍

23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്.

ഉറുഗ്വെ സ്വപ്‌നം തകര്‍ന്നു; കോപ്പയില്‍ കൊളംബിയ-അര്‍ജന്റീന ഫൈനല്‍
X

ഷാലറ്റ്: കോപ്പയില്‍ 16ാം കിരീടം ലക്ഷ്യമിട്ട് സെമിയില്‍ ഇറങ്ങിയ ഉറുഗ്വെ സ്വപ്‌നം അവസാനിച്ചു. കൊളംബിയക്ക് മുന്നില്‍ ഒരു ഗോളിന്റെ തോല്‍വിയുമായി ഉറുഗ്വെ കോപ്പയോട് വിടപറഞ്ഞു. ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സെമിഫൈനല്‍ പോരാട്ടത്തില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍. 39ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്‌സണ്‍ ലേമയാണ് കൊളംബിയയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നു നടക്കുന്ന ഫൈനലില്‍, അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.

സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് കൊളംബിയയുടെ വിജയഗോള്‍ പിറന്നത്. കോര്‍ണറിലൂടെ ലഭിച്ച് പന്ത്, റോഡ്രിഗസ് പെനാല്‍റ്റി ബോക്സിലേക്ക് കൈമാറുകയും ജെഫേഴ്‌സണ്‍ ലേമ അതു ഹെഡ് ചെയ്ത് ഗോള്‍ പോസ്റ്റിലേക്ക് കയറ്റുകയുമായിരുന്നു. ടൂര്‍ണമെന്റില്‍ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ നല്‍കിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോര്‍ഡാണ് റോഡ്രിഗസ് മറികടന്നത്.

ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ പത്തു പേരുമായാണ് കൊളംബിയ കളി തുടര്‍ന്നത്. ഉറുഗ്വെയുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞ കാര്‍ഡ് നല്‍കിയത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് പത്തുപേരായി ചുരുങ്ങിയത്.

ഇതോടെ രണ്ടാം പകുതിയില്‍ ഉറുഗ്വെ പൊരുതി കളിച്ചു. പന്തടക്കത്തിലും പാസ് കൃത്യയിലുമെല്ലാം ഉറുഗ്വെ മുന്നിട്ടുനിന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ 90 മിനിറ്റ് പിടിച്ചുകെട്ടിയ യുറഗ്വയ്, ഷൂട്ടൗട്ടില്‍ വിജയിച്ചാണ് സെമിയില്‍ കടന്നത്. പാനമയെ തകര്‍ത്തായിരുന്നു കൊളംബിയയുടെ സെമിപ്രവേശം.

23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്. 2001ലാണ് കൊളംബിയ അവസാനമായി ഫൈനല്‍ കളിച്ചത്. അന്നു മെക്‌സിക്കോയെ പരാജയപ്പെടുത്തി അവര്‍ ചാംപ്യന്മാരാകുകയും ചെയ്തു. കൊളംബിയയുടെ ഏക കോപ്പ അമേരിക്ക കിരീടവും അതു തന്നെ. അതിനാല്‍ ഫൈനലില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, 16ാം കോപ്പ കിരീടമെന്ന യുറഗ്വായ്യുടെ മോഹമാണ് സെമിയില്‍ പൊലിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അവര്‍ കാനഡയെ നേരിടും.




Next Story

RELATED STORIES

Share it