Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഹൈക്കോടതി വിധി ഇന്ന്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഹൈക്കോടതി വിധി ഇന്ന്
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. ഓഗസ്റ്റ് 7 നായിരുന്നു വാദം പൂര്‍ത്തിയായ ഹരജി വിധി പറയാനായി മാറ്റിയത്. വിമന്‍ ഇന്‍ കളക്ടീവും വനിതാ കമ്മീഷനും ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധിപറയുക. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹരജിക്കാരന്റെ വാദം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയില്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. തന്റേതടക്കം സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്റെ ഹരജി. എന്നാല്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഇക്കഴിഞ്ഞ 31ന് കേസ് പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് ഈ മാസം ആറിലേക്ക് മാറ്റി. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും ഹരജിക്കാരന്‍ വാദിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവര്‍ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഇതിനിടെ കേസിലെ കക്ഷികളിലൊരാള്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹരജിക്കാരന്റെ കൈകള്‍ ശുദ്ധമാണെന്ന് കരുതാനാവില്ല, തെറ്റു ചെയ്തവരെ സംരക്ഷിക്കാനാണ് ഉദ്ദേശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവരുടെ സഹായത്തോടെ അവരുടെ താല്‍പര്യം സംരക്ഷിക്കാനായി നല്‍കിയിട്ടുള്ള ഹരജി ആയിരിക്കാം ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എകെ ബാലന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.





Next Story

RELATED STORIES

Share it