Kerala

കുവൈത്ത് ദുരന്തം; മരണം 50 ആയി; ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

കുവൈത്ത് ദുരന്തം; മരണം 50 ആയി; ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്.

അതേസമയം, ഇന്ത്യക്കാരുടെ 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെ വിമാനത്തിലുണ്ട്. തമില്‍നാട് സര്‍ക്കാര്‍ അയച്ച ആംബുലന്‍സുകള്‍ നെടുമ്പാശേരിയില്‍ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയില്‍ 31 മൃതദേഹങ്ങളാണ് ഇറക്കുമെന്നാണ് വിവരം. 23 മലയാളികളുടേയും 7 തമിഴ്‌നാട് സ്വദേശികളുടേയും ഒരു കര്‍ണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്.

കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരില്‍ രണ്ട് പേര്‍ റിമാന്‍ഡിലായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാന്‍ഡിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.

തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലര്‍ച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയര്‍ റെസ്‌ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്ന നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ മരണപ്പെടുകയും ചെയ്തു.





Next Story

RELATED STORIES

Share it