Cricket

ഇംഗ്ലണ്ട് ബാറ്റിംങ് ഇതിഹാസം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു

ഇംഗ്ലണ്ട് ബാറ്റിംങ് ഇതിഹാസം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു
X

ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റിംങ്് ഇതിഹാസം ഗ്രഹാം തോര്‍പ്പ്(55) അന്തരിച്ചു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. 1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 1993ല്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

ഓസ്‌ട്രേലിയക്കെതിരെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്‌സിസ് സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. പിന്നീട് ഓപ്പണറായി തിളങ്ങിയ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സടിച്ചു. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്‌കോര്‍. 2001ലും 2002ലും ശ്രീലങ്കയിലും പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടുന്നതില്‍ സെഞ്ചുറികളുമായി നിര്‍ണായക പങ്കുവഹിച്ചതാണ് തോര്‍പ്പിന്റെ കരിയറിലെ വലിയ നേട്ടം.

ഏകദിനത്തില്‍ 77 ഇന്നിംഗ്‌സില്‍ 2380 റണ്‍സ് നേടിയിട്ടുള്ള തോര്‍പ്പ് 21 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. 1996ലെയും 1999ലെയും ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 വര്‍ഷക്കാലം സറേയുടെ വിശ്വസ്ത ബാറ്ററായിരുന്നു തോര്‍പ്പ്. സറേക്കായി 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 20000ത്തോളം റണ്‍സും നേടി.

വിരമിച്ചശേഷം 2010ല്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംങ് കോച്ചായും അസിസ്റ്റന്റ് കോച്ചായും തോര്‍പ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് 4-0ന്റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംങ് കോച്ച് സ്ഥാനത്തു നിന്ന് പടിയറങ്ങിയത്. പിന്നീട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായെങ്കിലും ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോര്‍പ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ തോര്‍പ്പിന്റെ പേരുള്ള ജേഴ്‌സിയും തൊപ്പിയും ധരിച്ച് കളിക്കാനിറങ്ങിയിരുന്നു. തോര്‍പ്പിന്റെ നിര്യാണത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും സറേ ക്ലബ്ബും അഗാധ ദു:ഖം രേഖപ്പെടുത്തി.


Next Story

RELATED STORIES

Share it