Football

ഡബിളടിച്ച് മാര്‍ട്ടിനെസ്; കോപ്പയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന; യൂറോയില്‍ ജര്‍മ്മനി ക്വാര്‍ട്ടറില്‍

ഡബിളടിച്ച് മാര്‍ട്ടിനെസ്; കോപ്പയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന; യൂറോയില്‍ ജര്‍മ്മനി ക്വാര്‍ട്ടറില്‍
X

മയാമി: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് പെറുവിനെയാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ലാതുറോ മാര്‍ട്ടിനെസാണ് രണ്ട് ഗോളുകളും നേടിയത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഇക്വഡോര്‍ അല്ലെങ്കില്‍ മെക്സിക്കോ എന്നിവരില്‍ ഒരു ടീമായിരിക്കും അര്‍ജന്റീനയുടെ എതിരാളി. കാനഡയാണ് അര്‍ജന്റീനയ്ക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.

ലിയോണല്‍ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു മുന്‍ തൂക്കം. രണ്ടാം പാതിയിലാണ് രണ്ട് ഗോളും പിറന്നത്. ഇതിനിടെ ലിയാന്‍ഡ്രോ പരേഡസ് പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. 12 ഷോട്ടുകളില്‍ അര്‍ജന്റീനയുടെ ആറ് ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണം ഗോള്‍വര കടന്നു.

ആദ്യപാതി വിരസായിരുന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ ഒന്നും എടുത്തുപറയാനില്ല. അലസാന്ദ്രോ ഗര്‍ണാച്ചോയ്ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാംപാതി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കകം അര്‍ജന്റീന ലീഡെടുത്തു. എയ്ഞ്ചല്‍ മരിയയുട പാസില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. ഗോള്‍ വഴങ്ങിയിട്ടു പെറു വലിയ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല.

ഇതിനിടെ 72-ാം മിനിറ്റില്‍ പരേഡസിന്റെ പെനാല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എങ്കിലും 86-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. മൂന്ന് മത്സരങ്ങളില്‍ നാലാമത്തെ ഗോളാണ് മാര്‍ട്ടിനെസന് നേടിയത്. പിന്നീട് തിരിച്ചടിക്കാനുള്ള അവസരമൊന്നും പെറുവിന് ലഭിച്ചില്ല.

അതേസമയം, കാനഡ ചിലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 27-ാം മിനിറ്റില്‍ ചിലിയന്‍ താരം ഗബ്രിയേല്‍ സുവാസോ ചുവപ്പ് കാര്‍ഡുമായി പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. മൂന്നാം സ്ഥാനത്താണ് ചിലി. ജയിച്ചിരുന്നെങ്കില്‍ ക്വാര്‍ട്ടറിലെത്താമായിരുന്നു ചിലിക്ക്.



ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ആതിഥേയരായ ജര്‍മനി. ഇതോടെ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കയ് ഹാവെര്‍ട്ട്സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്.



രണ്ടാംപകുതിയിലായിരുന്നു ഇരുഗോളുകളും. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാവെര്‍ട്സ് ഗോളാക്കി മാറ്റുകയായിരുന്നു. പെനാല്‍റ്റി ഏരിയയില്‍വെച്ച് ഡെന്‍മാര്‍ക്കിന്റെ ജോഷിം ആന്‍ഡേഴ്സന്റെ പന്തില്‍ കൈ തട്ടിയത് വാര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെയാണ് ജര്‍മനിക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചത്.



67-ാം മിനിറ്റില്‍ ജമാല്‍ മുസിയാളയുടെ ഗോളെത്തി. ബോക്സിന്റെ ഇടതുവശത്തുനിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഷ്ളോട്ടര്‍ബെക്കിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍ (20).





Next Story

RELATED STORIES

Share it