Sub Lead

മഹാബോധി മഹാവിഹാരം പിടിച്ചെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത്; പ്രതിഷേധിച്ച് ബുദ്ധമത വിശ്വാസികളും സന്യാസിമാരും

മഹാബോധി മഹാവിഹാരം പിടിച്ചെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത്; പ്രതിഷേധിച്ച് ബുദ്ധമത വിശ്വാസികളും സന്യാസിമാരും
X

പറ്റ്‌ന: ഗൗതമ ബുദ്ധന് ബോധോധയം ലഭിച്ച ബോധ്ഗയയിലെ മഹാവിഹാരത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ആവശ്യപ്പെട്ട് ബുദ്ധമത സംഘടനകളും സന്യാസിമാരും സമരം ശക്തമാക്കി. ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ ഈ പ്രദേശം പിടിച്ചെടുക്കാന്‍ ഹിന്ദുത്വര്‍ ശ്രമം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരങ്ങള്‍ നടക്കുന്നത്.


വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തുന്ന അട്ടിമറി നീക്കം ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ബുദ്ധമത വിശ്വാസികള്‍ ബോധ്ഗയയിലേക്ക് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ബുദ്ധന് ജ്ഞാനോദയം കിട്ടി എന്ന് വിശ്വസിക്കുന്ന ബോധിമരം ഉള്‍പ്പെടുന്ന പ്രദേശത്ത് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ബോധപൂര്‍വം നടത്തുകയാണെന്ന് ബുദ്ധസന്യാസിമാര്‍ ചൂണ്ടിക്കാട്ടി. 14 ദിവസമായി ക്ഷേത്ര പരിസരത്ത് നിരാഹാര സമരം നടത്തിയ ബുദ്ധ സന്യാസിമാരെ ഫെബ്രുവരി 27ന് അര്‍ധരാത്രിയില്‍ പോലിസ് അക്രമിച്ചതോടെയാണ് പ്രക്ഷോഭം ശക്തമായത്.


ബോധ്ഗയയിലെ ബോധിവൃക്ഷം

മഹാവിഹാരത്തിന്റെ ചുമതല പൂര്‍ണമായും ബുദ്ധമതക്കാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് മിഷണറിയായ അംഗാരിക ധമ്മപാല്‍ ആണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. ജപ്പാനില്‍ നിന്നുള്ള ബുദ്ധസന്യാസിയായ ഭദന്ത് സുരായ് സസായ് 1992ല്‍ ആവശ്യം പരസ്യമായി പുതുക്കി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം നാഗ്പൂരില്‍ നിന്ന ബോധ് ഗയയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

ഹിന്ദു ആചാരങ്ങള്‍ മഹാ വിഹാരത്തില്‍ വ്യാപകമായി നടപ്പാക്കി തുടങ്ങിയതോടെയാണ് രണ്ടും കല്‍പ്പിച്ച് ബുദ്ധസന്യാസിമാര്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ സന്യാസി അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഭദാന്ത് പ്രജ്ഞാശീല്‍ ആണ് ഇത്തവണ സമരത്തിന് നേതൃത്വം നല്‍കുന്നത്. ലോകത്തെ ബുദ്ധമത വിശ്വാസികളെല്ലാം സമരത്തിന് പിന്തുണ നല്‍കുന്നതായി അദ്ദേഹം പറയുന്നു.

മഹാവിഹാരത്തെ 'മഹാബോധി ക്ഷേത്രം' എന്നു വിളിക്കുന്നതിനെ ബുദ്ധിസ്റ്റുകള്‍ എതിര്‍ക്കുന്നു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തങ്ങള്‍ ഹിന്ദുക്കളല്ലെന്നും അവര്‍ പറയുന്നു. ബുദ്ധന്‍ വേദങ്ങളെ എതിര്‍ത്തയാളാണ്. മഹാബോധിയിലെ ആരാധനാലയത്തെ 'മഹാബോധി മഹാവിഹാരം' എന്ന് വിളിക്കണമെന്നാണ് അവരുടെ ആവശ്യം.

എന്നാല്‍, ബുദ്ധന്‍, മഹാവിഷ്ണുവിന്റെ ഒമ്പതാം അവതാരമാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് വാദിക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാന നായകനാണ് ബുദ്ധനെന്നും ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ശാഖ മാത്രമാണെന്നും അവര്‍ അവകാശപ്പെടുന്നു. കൂടാതെ മഹാവിഹാരത്തില്‍ ഒരു ശിവലിംഗം ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, മഹാവിഹാരത്തിലെ ഒരു തകര്‍ന്ന പീഠത്തിന്റെ ഭാഗങ്ങളെയാണ് ശിവലിംഗമായി വിഎച്ച്പി അവതരിപ്പിക്കുന്നതെന്ന് ബുദ്ധിസ്റ്റുകള്‍ പറയുന്നു. മഹാവിഹാരത്തില്‍ ശിവലിംഗം ഇല്ലെന്ന് പ്രശസ്ത ചരിത്ര ഗവേഷകനായ പി സി റോയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിഎച്ച്പിയുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍, മഹാവിഹാരത്തിന് വടക്ക് ഏതാനും കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ ക്ഷേത്രം തങ്ങള്‍ക്ക് നല്‍കണമെന്നും ഭദന്ത് പ്രജ്ഞാശീല്‍ പരിഹസിച്ചു. വിഷ്ണുപാദ ക്ഷേത്രത്തിലെ പല ആചാരങ്ങളും ബുദ്ധമത ആചാരങ്ങളാണെന്നാണ് പ്രജ്ഞാശീല്‍ പറയുന്നത്.

ബുദ്ധ മതത്തെ തകര്‍ത്ത ശേഷം മഹാവിഹാരം ഗയയിലെ ഒരു ശൈവ മഠാധിപതിയുടെ സ്വകാര്യസ്വത്തായിരുന്നു. ബുദ്ധിസ്റ്റുകള്‍ അവകാശവാദം ഉന്നയിച്ചതോടെ മഹാബോധി മഹാവിഹാറിന്റെ നടത്തിപ്പ് 1922ലെ കോണ്‍ഗ്രസിന്റെ ഗയ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും അടങ്ങിയ സമിതി രൂപീകരിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1949ല്‍ ഒരു നിയമം പാസാക്കി. ഇരുകൂട്ടരും അടങ്ങിയ സമിതിയെ ഭരണസമിതിയാക്കുന്നതായിരുന്നു നിയമരൂപീകരണം. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് ബുദ്ധമതക്കാരും അഞ്ച് ഹിന്ദുക്കളും ഉള്‍പ്പെടുന്ന ഒമ്പത് അംഗ കമ്മിറ്റി രൂപീകരിച്ചു. മഹാവിഹാരത്തിന്റെ ഉടമയായ മഹന്തിനെ

'ഹിന്ദു' ജില്ലാ മജിസ്‌ട്രേറ്റ് നയിക്കുന്ന കമ്മിറ്റിയിലെ സ്ഥിരം അംഗമാക്കി. ഗയ ജില്ലാ മജിസ്‌ട്രേറ്റ് ഒരു അഹിന്ദുവാണെങ്കില്‍, ഒരു 'ഹിന്ദുവിനെ' ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ നിലനിര്‍ത്തി.

1960കളില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള കെ എം സുബേരി ഗയ ജില്ലാ മജിസ്‌ട്രേറ്റായപ്പോള്‍ അദ്ദേഹത്തിന് പകരം എംഎല്‍എയായ ജഗേശ്വര്‍ പ്രസാദിനെ സമിതിയില്‍ അംഗമാക്കി. 2013ല്‍ നിതീഷ് കുമാര്‍ ഈ മത വ്യവസ്ഥ ഒഴിവാക്കി. പക്ഷേ, അതിന് ശേഷം ഗയയില്‍ ഒരു അഹിന്ദുവിനെയും ജില്ലാ മജിസ്‌ട്രേറ്റ് ആക്കിയിട്ടില്ല. ബോധ് ഗയയിലെ തര്‍ക്കമാണ് ഇതിന് കാരണം.


Next Story

RELATED STORIES

Share it