Sub Lead

മധുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: ഔറംഗസീബ് ക്ഷേത്രം പൊളിച്ചെന്ന ആരോപണവും പരിശോധിക്കുമെന്ന് അലഹബാദ് ഹൈക്കോടതി

മധുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: ഔറംഗസീബ് ക്ഷേത്രം പൊളിച്ചെന്ന ആരോപണവും പരിശോധിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ഹിന്ദുക്ഷേത്രമാക്കി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അന്യായങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും കക്ഷിചേര്‍ക്കണമെന്ന ഹിന്ദുത്വപക്ഷത്തിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ഹിന്ദുക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന വാദം കൂടി അന്യായങ്ങള്‍ ഭേദഗതി ചെയ്ത് ഉള്‍പ്പെടുത്തണമെന്ന ഹിന്ദുത്വരുടെ അപേക്ഷയും കോടതി അംഗീകരിച്ചു. കേസിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഫലപ്രദമായി തീര്‍പ്പാക്കുന്നതിനും കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ ഉണ്ടാവാതിരിക്കാനും ഈ ആവശ്യങ്ങള്‍ അംഗീകരിക്കല്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ഉത്തരവ് പറയുന്നു. ഈ ഭേദഗതികള്‍ ഇപ്പോള്‍ അംഗീകരിക്കുന്നതിന് എതിര്‍കക്ഷിയായ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന് 5,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു.

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരെ രണ്ട് അന്യായങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹിന്ദുദൈവമായ ശ്രീകൃഷ്ണന്റെ പേരില്‍ നല്‍കിയിട്ടുള്ളതാണ് ഒന്ന്. മറ്റൊന്ന് അഡ്വ. ഹരിശങ്കര്‍ ജെയ്‌നിന്റേതാണ്. 1904ലെ പുരാവസ്തു-സ്മാരക സംരക്ഷണ നിയമപ്രകാരം 1920ല്‍ മസ്ജിദിനെ പുരാവസ്തുവായി പ്രഖ്യാപിച്ചിരുന്നതായി ഇപ്പോഴാണ് താന്‍ കണ്ടെത്തിയതെന്നും അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്നും അതിനാലാണ് അവരെ കക്ഷിചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വിശദീകരിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ഹിന്ദുക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മിച്ചു എന്നും അതിനാല്‍ നിലവില്‍ മസ്ജിദുള്ള സ്ഥലത്തിന്റെ അവകാശം പ്രതിഷ്ഠയുടേതാണെന്നും അന്യായക്കാര്‍ നല്‍കിയ ഭേദഗതിയില്‍ പറയുന്നുണ്ട്. അതിനാല്‍ മസ്ജിദിനെ ക്ഷേത്രമാക്കി മാറ്റണമെന്നാണ് ആവശ്യം. അന്യായത്തില്‍ ആദ്യം ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ മാറുന്നില്ലെന്നും മറിച്ച് ആവശ്യങ്ങള്‍ നടപ്പാവാന്‍ വേണ്ട കൂടുതല്‍ വസ്തുതകള്‍ കൊണ്ടുവരുകയാണ് ചെയ്തതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വാദിച്ചു.

എന്നാല്‍, ഈ വാദങ്ങളെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തു. വിഷയത്തില്‍ സുപ്രിംകോടതിയുടെ മുന്നില്‍ ഒരു കേസുണ്ടെന്നും അത് തീര്‍പ്പാവുന്നതുവരെ ഈ അപേക്ഷകള്‍ പരിഗണിക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ആരാധനാലയങ്ങള്‍ 1947ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണം നിയമം മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. കേസിനെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ അന്യായക്കാര്‍ ശ്രമിക്കുകയാണെന്നും കമ്മിറ്റി വാദിച്ചു. ആരാധനാലയ സംരക്ഷണ നിയമം ഉള്ളതിനാല്‍ ഹിന്ദുത്വരുടെ രണ്ടു അന്യായങ്ങളും നിയമപരമായി നിലനില്‍ക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ പ്രധാനവാദം. ഇതിനെ മറികടക്കാനാണ് ശ്രമമെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. മസ്ജിദിനെ സംരക്ഷിക്കുന്ന 1920ലെ വിജ്ഞാപനം ഒരു നൂറ്റാണ്ടില്‍ അധികമായി പൊതുമണ്ഡലത്തിലുണ്ടെന്നും അത് ഇപ്പോഴാണ് അറിഞ്ഞതെന്നുമുള്ള അന്യായക്കാരുടെ വാദം വിശ്വസിക്കാന്‍ ആവില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

'' അന്യായങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും പുതിയ കക്ഷികളെ ചേര്‍ക്കാനുമുള്ള അപേക്ഷകള്‍ വന്നിട്ടുണ്ട്. അന്തിമ ആവശ്യത്തില്‍ അവര്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഭേദഗതി അപേക്ഷ അനുവദിച്ചാല്‍ എതിര്‍കക്ഷിയ്ക്ക് നഷ്ടമുണ്ടാവാം. അത് നികത്താന്‍ 5,000 രൂപ നല്‍കണം. ഈ വിഷയത്തില്‍ യഥാര്‍ത്ഥ വിവാദങ്ങള്‍ ഫലപ്രദമായി തീര്‍പ്പാക്കുന്നതിനും വ്യവഹാരങ്ങളുടെ ബാഹുല്യം ഒഴിവാക്കുന്നതിനും നിര്‍ദ്ദിഷ്ട ഭേദഗതി ആവശ്യമാണ്.''-കോടതിയുടെ ഇടക്കാല ഉത്തരവ് പറയുന്നു.


Next Story

RELATED STORIES

Share it