Sub Lead

മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി ആര്‍ അനില്‍

മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി ആര്‍ അനില്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ കെ വിജയന്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ പരിഗണനയിലുള്ള അന്യായത്തിന്റെ മേലുള്ള വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശാനുസരണമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ(മഞ്ഞ), പിഎച്ച്എച്ച്(പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെവൈസി മസ്റ്ററിങ് ആരംഭിച്ചത്. എന്‍എഫ്എസ്എ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ നേരിട്ട തടസ്സങ്ങള്‍ പരിഹരിക്കാനായി എന്‍ ഐസിയുടെ എയുഎ സെര്‍വറിന്റെ സേവനം പ്രയോജനപ്പെടുത്തി റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ് മെഷിന്‍ മുഖാന്തിരം സപ്തംബര്‍ 18ന് ആരംഭിച്ച് ഒക്ടോബര്‍ 8ാം തിയ്യതി അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നുത്.

എന്നാല്‍ ഒക്ടോബര്‍ എട്ട് വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണനാ കാര്‍ഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിങില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. 19,84,134 എഎവൈ(മഞ്ഞ) കാര്‍ഡ് അംഗങ്ങളില്‍ 16,09,794 പേരും(81.13%) 1,33,92,566 പിഎച്ച്എച്ച്(പിങ്ക്) കാര്‍ഡ് അംഗങ്ങളില്‍ 1,06,59,651 പേരും(79.59%) മസ്റ്ററിങ് പൂര്‍ത്തിയാക്കി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും വിജയകരമായി മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്റ്ററിങിനായി റേഷന്‍കടകളിലെത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് അപ്‌ഡേഷന്‍ നടത്താനാവശ്യമായ നിര്‍ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇ-കെവൈസി(ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍) അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും റേഷന്‍ വിതരണം സംബന്ധിച്ച AePDS പോര്‍ട്ടലില്‍ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (RCMS) ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്‌ഡേഷന്‍ പൂര്‍ത്തrകരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആധാര്‍ നമ്പര്‍ പരസ്പരം മാറിപ്പോയതും എന്നാല്‍ AePDS-ല്‍ അപ്രൂവ് ചെയ്തതുമായ കേസുകള്‍ പരിഹരിക്കാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു.

പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കുന്നതാണ്. തൊഴില്‍ ആവശ്യാര്‍ഥം വിദേശത്ത് താമസിക്കുന്നവര്‍ക്ക് NRK Status(നോണ്‍ റസിഡന്റ് കേരള) നല്‍കി കാര്‍ഡില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. അതോടൊപ്പം മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്യുന്നതാണ് എന്നും മന്ത്രിസഭയില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് അര്‍ഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it