Sub Lead

'ബ്രിട്ടീഷ് ശിപായിമാര്‍ക്ക് ഒറ്റുവേല ചെയ്ത ആളാണ് സവര്‍ക്കര്‍'; തൃശൂര്‍ പൂരം വിവാദത്തില്‍ ടി എന്‍ പ്രതാപന്‍

ബ്രിട്ടീഷ് ശിപായിമാര്‍ക്ക് ഒറ്റുവേല ചെയ്ത ആളാണ് സവര്‍ക്കര്‍; തൃശൂര്‍ പൂരം വിവാദത്തില്‍ ടി എന്‍ പ്രതാപന്‍
X

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള കുടമാറ്റത്തില്‍ ഉപയോഗിക്കുന്ന കുടകളില്‍ മഹാമനീഷികളായ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം സവര്‍ക്കറെന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്ന് ടി എന്‍ പ്രതാപന്‍. വിവാദത്തെ തുടര്‍ന്ന് ആ കുടകള്‍ പിന്‍വലിക്കാന്‍ പാറമേക്കാവ് ദേവസ്വം തയ്യാറായത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന, ആര്‍എസ്എസ്സുകാര്‍ പൂജിക്കുന്ന ഒരാളാണ് സവര്‍ക്കര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സവര്‍ക്കര്‍ അഞ്ചുതവണയാണ് മാപ്പപേക്ഷ എഴുതിയത്. ബ്രിട്ടീഷ് രാജിനെതിരെ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് കരഞ്ഞ ആളാണ് സവര്‍ക്കര്‍. ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്പി നിന്നത് കാണാമായിരുന്നു. 1911ല്‍ സെല്ലുലാര്‍ ജയിലിലേക്ക് അയച്ചതിന് ആറുമാസം കഴിയും മുന്നേ ആദ്യ മാപ്പപേക്ഷ എഴുതി.

തുറന്നുവിട്ടാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യാമെന്ന് കൈകൂപ്പിയ, ബ്രിടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് ശിപായിമാര്‍ക്ക് ഒറ്റുവേല ചെയ്യുകയും ചെയ്ത ആളാണ് സവര്‍ക്കര്‍'.

ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് കളങ്കം വന്നുചേരുന്നത് തൃശൂരുകാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്തതാണ്. എന്നും വര്‍ഗ്ഗീയതക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ നിലപാടെടുത്തവരാണ് തൃശൂരുകാര്‍. അതിതുപോലെ തുടരണം. അപ്പൊ, പൂരം പൊടിപൊടിക്കട്ടെ... പ്രതാപന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന, ആര്‍എസ്എസ്സുകാര്‍ പൂജിക്കുന്ന ഒരാളാണ് സവര്‍ക്കര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സവര്‍ക്കര്‍ അഞ്ചുതവണയാണ് മാപ്പപേക്ഷ എഴുതിയത്. ബ്രിടീഷ് രാജിനെതിരെ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് കരഞ്ഞ ആളാണ് സവര്‍ക്കര്‍. ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്പി നിന്നത് കാണാമായിരുന്നു. 1911ല്‍ സെല്ലുലാര്‍ ജയിലിലേക്ക് അയച്ചതിന് ആറുമാസം കഴിയും മുന്നേ ആദ്യ മാപ്പപേക്ഷ എഴുതി.

തുറന്നുവിട്ടാല്‍ ബ്രിടീഷ് സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യാമെന്ന് കൈകൂപ്പിയ, ബ്രിടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിടീഷ് ശിപായിമാര്‍ക്ക് ഒറ്റുവേല ചെയ്യുകയും ചെയ്ത ആളാണ് സവര്‍ക്കര്‍.

ബ്രിടീഷുകാരല്ല നമ്മുടെ ശത്രുക്കള്‍, ബ്രിടീഷുകാര്‍ക്കെതിരെ പോരാടുന്നവരാണ് എന്ന് യുവാക്കളെ വഴിതെറ്റിച്ച സവര്‍ക്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഗോഡ്‌സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നത്. അന്ന് ഗോഡ്‌സെയോടൊപ്പം മഹാത്മാ ഗാന്ധി വധ വിചാരണയില്‍ പ്രതിക്കൂട്ടില്‍ ഇരുന്ന മനുഷ്യനാണ് സവര്‍ക്കര്‍.

ജാലിയന്‍ വാലാബാഗ് സ്മാരകം നിശാക്ലബ്ബിന് സാമാനം ആഘോഷിച്ചലങ്കരിച്ചത് കേന്ദ്ര സര്‍ക്കാരാണ്. ബ്രിടീഷ് രാജിന്റെ ക്രൂരതയുടെ പര്യായമായ വാഗന്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മാറ്റിയതും ഇതേ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ സവര്‍ക്കര്‍ പോലെ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ ഒരാളെ സ്വാതന്ത്ര്യ സമര നായകനായി ചിത്രീകരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ദുഷ്ടലാക്ക് നമ്മള്‍ മനസ്സിലാക്കണം.

തൃശൂര്‍ പൂരത്തിനുള്ള കുടമാറ്റത്തില്‍ ഉപയോഗിക്കുന്ന കുടകളില്‍ മഹാമനീഷികളായ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം മേല്‍ സൂചിപ്പിച്ച സവര്‍ക്കറെന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ കുടകള്‍ പിന്‍വലിക്കാന്‍ പാറമേക്കാവ് ദേവസ്വം തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. ചില പിഴവുകള്‍ തിരുത്തുന്നത് കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ അഖണ്ഡതക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാന്‍ ഇത്തരം നിലപാടുകള്‍ സഹായകമാകും.

ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് അങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്തതാണ്. എന്നും വര്‍ഗ്ഗീയതക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ നിലപാടെടുത്തവരാണ് തൃശൂരുകാര്‍. അതിതുപോലെ തുടരണം. അപ്പൊ, പൂരം പൊടിപൊടിക്കട്ടെ...

Next Story

RELATED STORIES

Share it