Sub Lead

പൊന്നാനിയില്‍ ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എസ്ഡിപിഐ വോട്ടുകളെന്ന് കെ എസ് ഹംസ

പൊന്നാനിയില്‍ ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എസ്ഡിപിഐ വോട്ടുകളെന്ന് കെ എസ് ഹംസ
X

മലപ്പുറം: പൊന്നാനിയില്‍ മുസ് ലിംലീഗിന്റെ ഭൂരിപക്ഷം വര്‍ധിച്ചത് എസ്ഡിപിഐ വോട്ട് കിട്ടിയതിനാലാണെന്ന് ഇടതു സ്ഥാനാര്‍ഥി കെ എസ് ഹംസ. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിക്ക് ചെറിയതോതില്‍ ഭൂരിപക്ഷം വര്‍ധിച്ചത് എസ്ഡിപിഐയുടെ വോട്ട് ലഭിച്ചതിനാലാണ്. മലബാറിലെ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ പൊന്നാനിയിലും മലപ്പുറത്തും അങ്ങനെ സംഭവിക്കാതിരുന്നത് സമസ്തയിലെ ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മുസ് ലിം ലീഗിന് കഴിഞ്ഞതവണ കിട്ടിയ ഭൂരിപക്ഷം 1.94 ലക്ഷമായിരുന്നു. ഇത്തവണ അത് 2,35,000 ആയി വര്‍ധിച്ചിട്ടുണ്ട്. എസ്ഡിപിഐയ്ക്ക് ഈ മണ്ഡലത്തില്‍ 26000 വോട്ടുകള്‍ ഉണ്ടെന്നാണ് അവര്‍ പറയുന്നത്. ഇത് കണക്കുകൂട്ടിയാല്‍ ഭൂരിപക്ഷത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കാം. കഴിഞ്ഞതവണ കേരളത്തില്‍ ഭൂരിപക്ഷത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന പൊന്നാനി ഇത്തവണ നാലാം സ്ഥാനത്തേക്ക് മാറിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ പൊന്നാനിയുടെ വിജയം മിന്നുന്നതല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം ഇരട്ടിയായപ്പോള്‍ പൊന്നാനിയിലും മലപ്പുറത്തും അതുണ്ടായില്ല എന്നതിന് നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും കെ എസ് ഹംസ പറഞ്ഞു.

സമദാനി എന്നേക്കാള്‍ പണ്ഡിതനാണ്. സീനിയറാണ്. അതിനാല്‍ തന്നെ സമദാനിയുടെ വിജയം ഞാന്‍ അംഗീകരിക്കുന്നു അദ്ദേഹത്തെ അഭിനന്ദിക്കുന്നു. തോറ്റെങ്കിലും പൊന്നാനി മണ്ഡലത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ താനെന്നും ഉണ്ടാവും. ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് തന്നെ പ്രവര്‍ത്തിക്കും. മുസ് ലിം ലീഗിലേക്ക് മടങ്ങിപ്പോവുന്നതിനെക്കുറിച്ചോ സഹകരിക്കുന്നതിനെക്കുറിച്ചോ ഇപ്പോള്‍ താന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിഹിത ധാരണയുണ്ടായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ ചിന്തിച്ചതാണ് കേരളത്തില്‍ മിന്നുന്ന വിജയം യുഡിഎഫിന് ഉണ്ടാവാന്‍ കാരണമായത്. ആ ധാരണ തിരുത്താനോ മറ്റൊരു ധാരണ ഉണ്ടാക്കാനോ ഇടതുപക്ഷത്തിന് സാധിച്ചില്ല എന്നതാണ് സത്യം. ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതി എന്നതും സത്യമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യവും യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. മറ്റു മണ്ഡലങ്ങളില്‍ ഏതു പോലെ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫിന് വന്‍ കുതിപ്പ് ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചും രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ആലോചിക്കണമെന്നും ഹംസ പറഞ്ഞു.

Next Story

RELATED STORIES

Share it