'ആദ്യമേ സംശയമുണ്ടായിരുന്നു'; അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി

Update: 2024-09-27 05:09 GMT

ന്യൂഡല്‍ഹി: പി വി അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയിലെ കേരളാ ഹൗസിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു കാര്യങ്ങള്‍ക്ക് പിന്നെ മറുപടി പറയാം. പ്രതിപക്ഷത്തിന്റെ ശബ്ദമായാണ് അന്‍വര്‍ സംസാരിക്കുന്നത്. എന്നാല്‍, നേരത്തേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ മാറ്റമൊന്നുമുണ്ടാവില്ല. പി വി അന്‍വര്‍ നേരത്തേ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന്റെ പിന്നിലെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ആ സംശയത്തിലേക്കൊൊന്നുമല്ല ആ ഘട്ടത്തില്‍ പോയത്. ഒരു എംഎല്‍എ എന്ന നിലയില്‍ കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണരീതിയാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നേരത്തേ സംശയിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് അന്‍വറിന്റെ ലക്ഷ്യം. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം സ്വയമേവ വ്യക്തമാക്കി. നിയമസഭാ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞു. സിപിഎം യോഗത്തിനായാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News