മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ ഇന്ത്യക്കാരന് 15 വര്‍ഷം തടവ്

Update: 2022-06-16 17:52 GMT

മനാമ: മയക്കുമരുന്ന് വില്‍പനയ്ക്കിടെ ബഹ്‌റൈനില്‍ പിടിയിലായ ഇന്ത്യക്കാരന് 15 വര്‍ഷം ജയില്‍ ശിക്ഷ. രഹസ്യ വിവരം ലഭിച്ച പോലിസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്.

21 വയസുകാരനായ യുവാവ് ഏപ്രില്‍ മാസത്തിലാണ് അറസ്റ്റിലായത്. വെറും നാല് മാസം മുമ്പ് മാത്രമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആവശ്യക്കാരെന്ന വ്യാജേന വേഷം മാറിയെത്തിയ ഒരു പോലിസ് ഉദ്യോഗസ്ഥന് 60 ദിനാറിന് ഹെറോയിന്‍ നല്‍കാമെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെ ഇയാള്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെ യുവാവ് പിടിയിലായി.

ഹൈ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. മറ്റൊരാളില്‍ നിന്നാണ് തനിക്ക് മയക്കുമരുന്ന് കിട്ടിയതെന്ന് പ്രതി പറഞ്ഞെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമാവാത്തതിനാല്‍ അയാള്‍ കേസില്‍ പ്രതിയായില്ല. ജോലിയോ പണമോ ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന സമയത്ത് ഒരു പാകിസ്ഥാന്‍ പൗരനെ പരിചയപ്പെട്ടെന്നും ഇയാളാണ് മയക്കുമരുന്ന് കച്ചവടത്തില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഓരോ സമയത്തും നിശ്ചിത സ്ഥലങ്ങളില്‍ മയക്കുമരുന്ന് എത്തിച്ചാല്‍ 400 ദിനാര്‍ (എണ്‍പതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുമായിരുന്നു. ഒപ്പം ഒരു ഗ്രാം ഹെറോയിനും ഉപയോഗിക്കാനായി ലഭിക്കുമായിരുന്നു. മയക്കുമരുന്ന് കച്ചവടവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നാല് മാസത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ഗ്രാം മയക്കുമരുന്ന് ആവശ്യപ്പെട്ടെത്തി കുടുക്കിയത്. 15 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് പുറമെ 5000 ദിനാര്‍ പിഴയും ശിക്ഷ അനുഭവിച്ച ശേഷം നാടുകടകത്താനും ഉത്തരവിട്ടിട്ടുണ്ട്.

Similar News