യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക-ബ്രിട്ടിഷ് സേനകളുടെ സംയുക്താക്രമണം

Update: 2024-02-04 06:45 GMT

വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു. നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇറാഖിലും സിറിയയിലുമുള്ള ഹൂതികള്‍ക്കെതിരെ അമേരിക്ക ഏകപക്ഷീയമായ ആക്രമണം നടത്തി. അതിനു പിന്നാലെയാണ് സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിയത്. ഹൂതികള്‍ക്കെതിരായ ആക്രമണത്തിനു പുറമേ, ആഗോള വ്യാപാരത്തിന്റെ 12 ശതമാനം വഹിക്കുന്ന കപ്പല്‍പാതയിലെ ചരക്കുനീക്കം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ബഹുരാഷ്ട്ര നാവിക ദൗത്യസേനയും അമേരിക്ക രൂപീകരിച്ചിട്ടുണ്ട്.






Tags:    

Similar News