മുഖ്യമന്ത്രി പൂരം കലക്കാന്‍ കൂട്ടുനിന്നു; എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍: വിഡി സതീശന്‍

തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നുമായിരുന്നു വിമര്‍ശനം

Update: 2024-09-21 09:14 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നുമായിരുന്നു വിമര്‍ശനം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും അദ്ദേഹം ഒളിച്ചോടുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഭരണകക്ഷി എംഎല്‍എക്കെതിരെ തന്നെ സംസാരിക്കുന്നു. അങ്ങെനെയാണെങ്കില്‍ അന്‍വറിനെതിരേ നടപടിയെടുക്കുമോ? മുഖ്യമന്ത്രി വിശ്വസിക്കാന്‍ കൊള്ളാത്തയാളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടു. പിന്നെ 10 ദിവസത്തിന് ശേഷം വീണ്ടും മറ്റൊരു ആര്‍എസ്എസ് നേതാവിനെ കണ്ടു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടല്ല എഡിജിപി പോയതെങ്കില്‍ എന്തുകൊണ്ട് ചെറുവിരല്‍ പോലും അനക്കിയില്ല? ഇന്റലിജന്‍സ് റിപോര്‍ട്ട് വന്നിട്ടും അത് പൂഴ്ത്തി വക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിന് എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ മറയാക്കി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, വയനാടിലെ കണക്ക് കള്ളക്കണക്ക് തന്നെയാണെന്നും സതീശന്‍ പറഞ്ഞു. ആവശ്യമായ കണക്ക് വച്ച് മെമ്മോറാണ്ടം തയ്യാറാക്കുന്നതിന് പകരം കള്ളക്കണക്ക് എഴുതി. എന്തിനാണ് കണക്ക് പെരുപ്പിച്ച് കാണിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. 2016 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് ഇപ്പോഴും സര്‍ക്കാര്‍ അവലംബമാക്കുന്നത് എന്നും എന്നാല്‍ ഇന്ന് ദുരന്തങ്ങളുടെ സ്വഭാവം തന്നെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News