പന്തീരാങ്കാവ് കേസ്: യുവതി സംസ്ഥാനം വിട്ടെന്ന് സൂചന; അവസാന ടവര്‍ ലൊക്കേഷന്‍ ഡല്‍ഹിയിലെന്ന് പോലിസ്‌

Update: 2024-06-13 05:31 GMT

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക  പീഡന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെണ്‍കുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പോലിസ് വ്യക്തമാക്കി. അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണ്. അതേ സമയം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പോലിസിന്റെ നിഗമനം. താന്‍ സ്വമേധയാ വീട് വിടുന്നതായി വാട്‌സാപ്പ് കാള്‍ വഴി പിതാവിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫിസില്‍ എത്തിയത്. ലാപ്‌ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാന്‍ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി വിഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്തു.

ഭര്‍ത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി വീണ്ടും വിഡിയോയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് അമ്മയെ അറിയിച്ചിട്ടെന്നും യുവതി പറഞ്ഞു. താന്‍ പരാതി പറയാത്തത് കൊണ്ടാണ് പോലിസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വിഡിയോയില്‍ യുവതി പറഞ്ഞു.

രഹസ്യമൊഴിയില്‍ നുണ പറയേണ്ടി വന്നതിനാല്‍ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളില്‍ ചിലരുടെ സമ്മര്‍ദ്ദം കാരണമാണ് ഭര്‍ത്താവുമായുള്ള തര്‍ക്കം ഈ രീതിയില്‍ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ പോലിസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വിഡിയോയുമായി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

Tags:    

Similar News