സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ; റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്ന് സിബിഐ

Update: 2025-03-23 01:49 GMT
സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ; റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്ന് സിബിഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് സിബിഐ റിപോര്‍ട്ട്. മരണത്തില്‍ എടുത്ത കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും റിപോര്‍ട്ട് പറയുന്നു. 2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്റെ മരണത്തെപ്പറ്റി ആദ്യം അന്വേഷിച്ച മുംബൈ പോലിസ് മരണം ആത്മഹത്യയാണെന്നാണ് റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍, അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപണം ഉയര്‍ത്തിയതോടെ അന്വേഷണം മറ്റ് ഏജന്‍സികളിലേക്കും എത്തുകയായിരുന്നു. മുംബൈ പോലിസിനൊപ്പം ഇഡി, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐ അന്വേഷിച്ചത്. താന്‍ നിരപരാധിയാണെന്നാണ് റിയ ചക്രവര്‍ത്തി പറഞ്ഞിരുന്നത്. കേസില്‍ 28 ദിവസമാണ് അവര്‍ ബൈക്കുള ജയിലില്‍ കിടന്നത്.

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ്.ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രത്തില്‍ 'ധോണി'യായി എത്തിയ സുശാന്ത്, സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

Similar News