കൊല്‍ക്കത്ത: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനായ ആദിവാസി ബാലനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബര്‍ സമുദായാംഗം സുഭ നായിക് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ചയാണ് ക്രൂരത നടന്നത്. കടയില്‍നിന്നും താന്‍ കാണാതെ ഭക്ഷണ സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഉടമ സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. കാലികള്‍ക്ക് ഭക്ഷണ നല്‍കിയിരുന്ന അലുമിനിയം പാത്രം കാണാനില്ലെന്ന് പ്രദേശവാസിയും അറിയിച്ചു. ഇതോടെ ജനക്കൂട്ടം മോഷ്ടാവ് ആരെന്ന് അന്വേഷിച്ച് ഇറങ്ങി.
കടയുടെ എതിര്‍വശത്ത് കൂരയില്‍ ഇരിക്കുകയായിരുന്ന സുഭ നായിക് ആയിരിക്കും മോഷ്ടിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഒരു സംഘം കുട്ടിയുടെ വീട്ടില്‍ ഇരച്ചുകയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ സംഘം സുഭയെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മനോരഞ്ജന്‍ മാള്‍ എന്നയാള്‍ സ്ഥലത്തെത്തിയതോടെ സ്ഥിതി മാറി. സംശയമുള്ളവരെയെല്ലാം പിടികൂടാന്‍ ഇയാള്‍ ആളുകളെ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെ സുഭനെ വീണ്ടും പിടികൂടി മര്‍ദിക്കാന്‍ ആരംഭിച്ചു.
മനോരഞ്ജന്‍ മാള്‍ പന്തു തട്ടുംപോലെ കുട്ടിയെ ചവിട്ടിയതെന്ന് ദൃക്സാക്ഷി പറയുന്നു. ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്ന കുട്ടി മര്‍ദനത്തിനിടയില്‍ വെള്ളം ചോദിച്ചെന്നും ദൃക്സാക്ഷി വിവരിക്കുന്നു. ''ലോധകള്‍ കള്ളന്മാരാണ്, അവരെ ഒരു പാഠം പഠിപ്പിക്കണം'' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം.
75 പ്രത്യേക ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ ലോധ ഷബര്‍ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി അപമാനിക്കുന്ന സംഭവങ്ങള്‍ ഇവിടെ സാധാരണമാണ്.പിറ്റേന്ന് രാവിലെ ദേഹാമാസകലം മുറിവുകളോടെ 12കാരന്റെ മൃതദേഹം കണ്ടെത്തി. സംഭത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവടക്കം ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുറ്റക്കാരെ തൂക്കിലേറ്റണമെന്ന് ആദിവാസി അധികാര്‍ മഞ്ച് നേതാവ് ഗീത ഹന്‍സ്ഡ പറഞ്ഞു. പശ്ചിമ ബംഗാള്‍ മന്ത്രി മനസ് ഭുനിയ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ഗീത ഹന്‍സ്ഡ കുറ്റപ്പെടുത്തി.