ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത്

Update: 2023-12-05 05:25 GMT

കൊച്ചി: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലിസ്. കുഞ്ഞിന്റെ മാതാവിന്റെ സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ കുഞ്ഞിന്റെ മാതാവ് അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവര്‍ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പോലിസില്‍ വിവരം അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുക്കുന്നത് .

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യില്‍ നിന്ന് വീണതാണെന്നാണ് ഇവര്‍ ആദ്യം പോലിസിന് നല്‍കിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവര്‍ഷമായി കൊച്ചിയില്‍ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലിസ് സീല്‍ ചെയ്തു.









Similar News