ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവം: നടപടി വേണമെന്ന് ഹൈക്കോടതി

എക്‌സിക്യൂട്ടീവ് ഓഫീസറെ നീക്കണമെന്ന ആവശ്യം കോടതി തള്ളി.

Update: 2024-10-18 02:59 GMT

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ചിക്കന്‍ ബിരിയാണി വിളമ്പിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി. ഉത്സവമഠം കെട്ടിടത്തിലെ മതിലകം ഓഫീസില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് വിധിയില്‍ കോടതി പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതുമാത്രം മതിയാകില്ല. ആരോപണത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണം. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയില്‍നിന്നു നീക്കം ചെയ്യാനും ക്ഷേത്ര ഭരണസമിതിക്കു നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, എക്‌സിക്യൂട്ടീവ് ഓഫീസറെ നീക്കണമെന്ന ആവശ്യം കോടതി തള്ളി.

Tags:    

Similar News