സംസ്ഥാനത്ത് മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം

ഓറഞ്ച്, ഗ്രീൻ സോണുകളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി.

Update: 2020-05-02 07:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓറഞ്ച്, ഗ്രീൻ സോണുകളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി.

മൂന്നാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ബിവറേജസുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിർദേശം യോഗത്തിൽ വച്ചത്.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പന നിബന്ധനകള്‍ പാലിച്ചു നടത്താമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബെവ്‌കോ തുറന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ സാധിക്കില്ലെന്നും വന്‍തോതില്‍ ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മേയ് 17 വരെ നീട്ടിയ ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷം മദ്യവില്‍പന ശാലകള്‍ തുറന്നാല്‍ മതിയെന്നാണു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചത്.

ബാറുകൾ തുറക്കാതിരിക്കുകയും ഔട്ട്ലെറ്റുകൾ തുറക്കുകയും ചെയ്യുമ്പോൾ ആളുകൾ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. അഞ്ചു പേരില്‍ കൂടുതല്‍ ഒരുസമയത്ത് പാടില്ലെന്ന് ശുചീകര സംവിധാനം ഒരുക്കി മദ്യവില്‍പന ശാല തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. നേരത്തേ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി  രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News