സഫ മക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സൗദി പൗരത്വം

Update: 2024-09-23 09:50 GMT

റിയാദ്: സേവന മികവ് കണക്കിലെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളെ പൗരത്വം നല്‍കി ആദരിച്ച് സൗദി അറേബ്യ. കശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീന്‍ റാഷിദ് കബീര്‍ ദമ്പതികള്‍ക്കാണ് അപൂര്‍വ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീന്‍ റാഷിദ് കബീര്‍, കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ കണ്‍സല്‍ട്ടന്റ് എമര്‍ജന്‍സി ഡെപ്യുട്ടി ചെയര്‍മാനായിരുന്ന ഡോ. ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സൗദി പൗരത്വം നല്‍കി ആദിച്ചത് . 2023 ഒക്ടോബറില്‍ രാജ്യം പ്രീമിയം ഇഖാമ നല്‍കി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വര്‍ഷം തികയുംമുമ്പാണ് ഇപ്പോള്‍ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകള്‍ നല്‍കിയത്. എന്നാല്‍ പൗരത്വം ലഭിച്ചത് വിസ്മയിപ്പിച്ചെന്ന് ദമ്പതികള്‍ പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പ്രവര്‍ത്തനം കണക്കിലെടുത്താണ് അംഗീകാരം എന്ന് കരുതുന്നു. 2012-ലാണ് ഡോ. ഷിറീന്‍ ആദ്യമായി സൗദിയിലെത്തുന്നത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുേമ്പാള്‍ നാട്ടിലുള്ള പലരും മോശം അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടല്‍ തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പതിയെ ഇവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. രോഗികളായി എത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവര്‍ത്തകരും എല്ലാം ചിന്തയെ അടിമുടി മാറ്റിമറിച്ചു. രാജ്യവും ജനങ്ങളും നല്‍കുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിച്ചു. മക്കളായ ഫൈഹ ഷമീമിനും ഫിര്‍സ ഷമീമിനും സൗദി ജീവിതത്തിനോടും സംസ്‌കാരത്തിനോടുമാണ് പ്രിയം കൂടുതല്‍. പഠിച്ചതും വളര്‍ന്നതും സൗഹൃദം പടുത്തതും ഈ മണ്ണില്‍ ആയതുകൊണ്ട് കൂടിയാണ് അങ്ങനെ. പൗരത്വം ലഭിച്ച വാര്‍ത്തയറിഞ്ഞതോടെ സ്വദേശി സുഹൃത്തുക്കളായ നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു.

ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമാകുന്നു എന്നറിയുന്നതില്‍ ആഹ്ലാദം, രാജ്യം നിങ്ങളെ ആദരിച്ചു എന്നറിയുമ്പോള്‍ അതിലേറെ ആഹ്ലാദവും അഭിമാനവും എന്നാണ് വിളിച്ച ഓരോ സൗദി സുഹൃത്തും പറഞ്ഞത് എന്ന് ഡോ. ഷിറീന്‍ പറയുന്നു. ജമ്മുകാശ്മീരില്‍ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉള്‍പ്പടെ നിര്‍ധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികള്‍ക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്. അത് തുടരുമെന്നും മികച്ച സംവിധാനത്തോടെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു.

സൗദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്നത് സ്വാഭാവിക നടപടിയാണ്. എന്നാലും അത് ഹൃദയത്തില്‍ ഒരു വിങ്ങല്‍ ബാക്കിയാക്കുന്നുണ്ട്. ലോകം ഒറ്റൊരു നാടായി ചുരുങ്ങിയിരിക്കുന്നതിനാല്‍ ജന്മദേശമായി അകലേണ്ട സാഹചര്യം ഒന്നുമില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഡോ. ഷെറീന്‍ പറഞ്ഞു. സൗദി അറേബ്യയിലെ മലയാളികളില്‍ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിര്‍സ ഷമീം എന്നിവര്‍ക്കും പൗരത്വം ലഭിച്ചു.





Tags:    

Similar News