നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം

Update: 2024-10-18 05:32 GMT

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാനാണ് ഈ പണം നല്‍ക്കേണ്ടതെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലിസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടി എന്ന കാരണത്താല്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍. താരത്തെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പോലിസ് വ്യക്തമാക്കുന്നു.





Tags:    

Similar News