അക്രമികളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അരാജകത്വം സൃഷ്ടിക്കും: പി ആര്‍ സിയാദ്

Update: 2023-11-21 14:11 GMT

തിരുവനന്തപുരം: നവകേരളാ സദസ്സിനെതിരേ പ്രതിഷേധിച്ചവരെ കായികമായി നേരിട്ട അക്രമികളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ചതിനെ ജീവന്‍രക്ഷാ രീതിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അതിരുകടന്നതാണ്. ഹെല്‍മറ്റും ചെടിച്ചട്ടിയുമായി പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് ദൃശ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമുണ്ടായിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് നൂറു കണക്കിന് പോലിസുദ്യോഗസ്ഥര്‍ സജ്ജരായി നില്‍ക്കുന്നതിനിടെ ഡിവൈഎഫ്‌ഐക്കാരും സിപിഎമ്മുകാരും പ്രതിഷേധക്കാരെ കായികമായി നേരിട്ടത് ന്യായീകരിക്കാനാവില്ല. സ്വന്തം അണികള്‍ക്ക് പ്രോല്‍സാഹനം നല്‍കി അക്രമത്തിന് കയറൂരി വിടുന്നത് ജനാധിപത്യമല്ല. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. അണികളെ ഇളക്കിവിട്ട് അതിനെ അടിച്ചൊതുക്കാമെന്നത് സ്റ്റാലിനിസമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും പി ആര്‍ സിയാദ് വ്യക്തമാക്കി.

Tags:    

Similar News