പോപുലര്‍ ഫ്രണ്ടിനെതിരായ കേസ്: ഇബ്രാഹിം പുത്തനത്താണിയുടെ ജാമ്യ ഹരജിയില്‍ എന്‍ഐഎക്ക് നോട്ടീസ്

അടുത്തമാസം പതിനൊന്നിനകം എന്‍ഐഎ നിലപാട് അറിയിക്കണം

Update: 2024-10-16 07:23 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്‍ ഇബ്രാഹിം പുത്തനത്താണിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഐഎക്ക് നോട്ടീസ് അയച്ചു. അടുത്തമാസം പതിനൊന്നിനകം എന്‍ഐഎ നിലപാട് അറിയിക്കണം. നേരത്തെ പട്യാലയിലെ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിം പുത്തനത്താണി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇബ്രാഹിം പുത്തനത്താണി ആയുധ പരിശീലനം സംഘടിപ്പിച്ചുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 2023 ജൂണ്‍ 14ന് കോടതി ഇബ്രാഹിമിന് ആറു മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു.

2022 സെപ്റ്റംബര്‍ 28നാണ് പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ നിരോധനം 2023 മാര്‍ച്ച് 21ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോപുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയാണ് നിരോധനം ശരിവെച്ചതെന്നാണ് ഹരജിയിലെ വാദം.

Tags:    

Similar News