ഗസയില്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് തുടര്‍ന്ന് അധിനിവേശ സേന

Update: 2024-09-03 08:15 GMT

ഗസാ സിറ്റി: ഗസയില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ അധിനിവേശ സേന. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്ര സഭാ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ 184 ഫലസ്തീനികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടത്. 369 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ധാരാളം സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്. നുസെറേത്തിലെ അഭയാര്‍ഥി ക്യാംപിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒമ്പത് പേരില്‍ രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെട്ട സംഭവം അതിദാരുണമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനവിക കാര്യ കാര്യാലയം (ഒസിഎച്ച്എ) പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയായിരുന്നു. ആ കുടുംബത്തിലെ ഏഴു പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഒസിഎച്ച്എ റിപോര്‍ട്ട് ചെയ്തു. ഗസാ സിറ്റിക്ക് സമീപത്തുള്ള സബ്‌റയിലെ ഒരു വീട് ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ഒസിഎച്ച്എ റിപോര്‍ട്ടില്‍ പറയുന്നു.

    ഖാന്‍ യൂനിസിന്റെയും റഫയുടെയും ചുറ്റുമുള്ള തെക്കന്‍ മുനമ്പിലും ദാറുല്‍ ബലാഹിലെ മധ്യഭാഗത്തും കനത്ത പോരാട്ടം തുടരുകയാണ്. ഇസ്രായേല്‍ നടത്തുന്ന കരയാക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വടക്കന്‍ അതിര്‍ത്തിയിലെ ബൈത്ത് ഹാനൂന്‍. അതേസമയം, ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് സ്വഭവനങ്ങളില്‍നിന്ന് നിഷ്‌കാസിതരായ ഫലസ്തീനികള്‍ തമ്പടിച്ചിരുന്ന ഒരു പ്രദേശത്ത് ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബിങില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജബലിയയിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണത്തിനായി വരിനില്‍ക്കവേ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറേം അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സേന ഒരു കുട്ടിയെ തലയ്ക്ക് വെടിവച്ചു കൊന്നു. ഇതിനിടെ, യമന്‍ തീരത്തുനിന്നകന്ന് പുറംകടലില്‍ നങ്കൂരമിട്ടിരുന്ന, സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള രണ്ട് പനാമിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ ഹൂഥികള്‍ ആക്രമിച്ചതായി അമേരിക്കന്‍ സൈന്യം പറഞ്ഞു. അവയിലൊന്നില്‍ ഏകദേശം രണ്ടു ദശലക്ഷം ബാരല്‍ എണ്ണയുണ്ടായിരുന്നതായും പറയപ്പെടുന്നു.

    അതേയവസരം, ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ സുരക്ഷിത മോചനത്തിന് സന്ധിസംഭാഷണം വേണമെന്നാവശ്യപ്പെട്ട് തെല്‍ അവീവിലും പടിഞ്ഞാറന്‍ ജെറുസലേമിലും തെരുവിലിറങ്ങിയ പ്രതിഷേധക്കാരും ഇസ്രായേല്‍ പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായതായും ഡസന്‍ കണക്കിന് പ്രതിഷേധകരെ അറസ്റ്റ് ചെയ്തതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ ഏഴിനു ശേഷം ഗസയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുമായി 98 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും അവരില്‍ 52 പേര്‍ ഇപ്പോഴും ഇസ്രായേല്‍ കസ്റ്റഡിയില്‍ കഴിയുന്നതായും ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റി റിപോര്‍ട്ട് ചെയ്യുന്നു.



Tags:    

Similar News