ലെബനനില്‍ ഡ്രോണ്‍ ആക്രമണവുമായി ഇസ്രായേല്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2024-07-29 17:07 GMT

ഗസ: ലെബനനനിലെ ഗ്രാമങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗോലാന്‍ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രായേലിന്റെ ആദ്യ പ്രത്യാക്രമണമാണിത്. ഗസയിലെ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് ഗസ യുദ്ധം ലബനനിലേക്ക് കൂടി വ്യാപിക്കുന്നത്.

ലെബനന്‍ അതിര്‍ത്തിയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ ലബനനിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹിസബുള്ള പ്രവര്‍ത്തകരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗോലാന്‍ കുന്നുകളിലെ മജ്ദല്‍ ഷംസ് ഗ്രാമത്തില്‍ കുട്ടികളുടെ ഫുട്‌ബോള്‍ മൈതാനത്തുണ്ടായ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസബുള്ള ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഹിസബുള്ള വ്യക്തമാക്കി.




Tags:    

Similar News