കൊടിഞ്ഞി ഫൈസല്‍ വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്‍ക്കാര്‍ പീഡിപ്പിക്കുന്നു-എസ് ഡിപിഐ

Update: 2024-09-12 15:43 GMT

തിരൂരങ്ങാടി: ഭരണഘടന ഉറപ്പ് നല്‍കുന്ന മതവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്സുകാരുടെ കൊലക്കത്തിക്ക് ഇരയായ കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് നീതിനിഷേധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളാ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ് ഡിപിഐ നേതൃതും നല്‍കുമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 29നാണ് അഡ്വ. പി ജി മാത്യുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചത്.

കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം തള്ളിയായിരുന്നു നിയമനം എന്നത് ഗൗരവമേറുന്നു. എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുകയായിരുന്നു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന ആവശ്യപ്പെട്ടിരുന്നത്.

    ജസ്‌നയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവിലാണ് അപേക്ഷ തള്ളി അഡ്വ. പി ജി മാത്യുവിനെ നിയമിച്ചത്. എന്നാല്‍, വിചാരണ ആരംഭിക്കാനിരിക്കെ അദ്ദേഹം നിയമനം അംഗീകരിക്കാതെ രാജിവച്ചത് കനത്ത തിരിച്ചടിയാവുകയാണന്നതില്‍ സംശയമില്ല. പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനിടയായതും അന്വേഷണത്തിലെ കണ്ടത്തലിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ പറഞ്ഞ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗൂഢാലോചന കേന്ദ്രം ഇന്നും പ്രവര്‍ത്തിക്കുന്നതും ഇപ്പോള്‍ സര്‍ക്കാര്‍ വിചാരണ സമയത്ത് സ്വീകരിക്കുന്ന നിസ്സംഗതയും പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരേ പൊതുസമൂഹം രംഗത്ത് വരണമെന്നും കമ്മിറ്റി പ്രസ്താവിച്ചു. എസ് ഡിപി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കള്‍, മണ്ഡലം നേതാക്കളായ സുലൈമാന്‍ കുണ്ടൂര്‍, ജാഫര്‍, വാസു കരിങ്കല്ലത്താണി, ഫൈസല്‍ കൊടിഞ്ഞി, നൗഫല്‍ പരപ്പനങ്ങാടി, മുനീര്‍, സിദ്ദീഖ് സംസാരിച്ചു.

Tags:    

Similar News