സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു

Update: 2024-08-28 17:55 GMT

തൃശൂര്‍: സിനിമാ രംഗത്തെ വിവാദങ്ങളെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനു പിന്നാലെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലിസ്. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതി. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തം, മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിക്കെതിരേ അന്വേഷണം നടക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തൃശൂര്‍ എസിപി നാളെ രാവിലെ 11ന് അനില്‍ അക്കരയുടെ മൊഴിയെടുക്കുന്നുണ്ട്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂര്‍ രാമനിലയത്തില്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും അവരെ കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ചാണ് അനില്‍ അക്കരെ പരാതി നല്‍കിയത്. ബിഎന്‍എസ് അനുസരിച്ചും പോലിസ് ആക്ട് അനുസരിച്ചും ഇത് കുറ്റകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാമനിലയത്തില്‍വച്ച് കൈയേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ചയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിയ്ക്കണോയെന്ന ചോദ്യത്തോടാണ് ക്ഷുഭിതനായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളുകയും സൗകര്യമില്ലെന്നു പറഞ്ഞ് വാഹനത്തില്‍ കയറുകയുമായിരുന്നു.

Tags:    

Similar News