മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തില്‍ ചികിത്സ അവസാനിപ്പിക്കാന്‍ ആലോചിച്ചെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. ഛര്‍ദ്ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു.
ആരോഗ്യനില ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ മരിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നതെന്ന് ഡോ. സെര്‍ജിയോ അല്‍ഫിയേരി പറയുന്നു. ചികില്‍സയില്‍ നിന്നും പിന്‍മാറരുതെന്ന മാര്‍പാപ്പയുടെ വ്യക്തിഗത നഴ്‌സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശത്തെ തുടര്‍ന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. മരുന്നുകളുടെ കാഠിന്യം മൂലം മാര്‍പാപ്പയുടെ വൃക്കകള്‍ക്കും മജ്ജയ്ക്കും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഡോ. സെര്‍ജിയോ അല്‍ഫിയേരി വിശദീകരിച്ചു.
ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് 2 മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.