''നടന്നത് രാജ്യദ്രോഹം; ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നു'': തിരൂര്‍ സതീശ്

Update: 2025-03-25 15:24 GMT
നടന്നത് രാജ്യദ്രോഹം; ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നു: തിരൂര്‍ സതീശ്

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്ത് കൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമന്നും സതീഷ് പറഞ്ഞു. കൊടകരയിലെ കള്ളപ്പണത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഇഡി കുറ്റപത്രം നല്‍കിയ ശേഷമാണ് തിരൂര്‍ സതീശിന്റെ പ്രതികരണം.

'' ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണ്. നടന്നത് രാജ്യദ്രോഹകുറ്റമാണ്. ഇഡി ഇതുവരെയും എന്നെ ബന്ധപ്പെട്ടിട്ടില്ല. എന്നെ സാക്ഷിയാക്കിയിട്ടുണ്ടോ എന്ന് പോലും അറിയില്ല.''-തിരൂര്‍ സതീശ് പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നാല് ചാക്കുകളിലായി ആറ് കോടി രൂപ എത്തിച്ചെന്ന് സതീശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പണം കൊണ്ടുവന്ന ധര്‍മരാജന്‍ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വെളിപ്പെടുത്തല്‍ ഇഡി പരിശോധിച്ചില്ല. ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ന്യായവാദം.

Similar News