Big stories

കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന ആവശ്യപ്പെട്ടിരുന്നത്.

കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി
X

തിരൂരങ്ങാടി: ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഒടുവില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന ആവശ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച അപേക്ഷ തള്ളി പകരം, മഞ്ചേരി സ്വദേശിയായ അഡ്വ. പി ജി മാത്യുവിനെയാണ് നിയമിച്ചത്. ജസ്‌നയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ പുറത്തിറക്കിയത്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധവ കെ കെ രമയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത് അഡ്വ. കുമാരന്‍ കുട്ടിയാണ്. ഇതാണ് അദ്ദേഹത്തെ നിയമിക്കാനുള്ള തീരുമാനത്തെ ഇടതുസര്‍ക്കാര്‍ എതിര്‍ക്കാന്‍ കാരണമെന്നാണ് സൂചന. 2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയിലെ റിയാദിലേക്ക് മടങ്ങിപ്പോവുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് വരുന്ന ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടുപോവാനായി ഓട്ടോയില്‍ സഞ്ചരിക്കവെയാണ് ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം കേരളാ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ തുടക്കം മുതലേ സര്‍ക്കാര്‍ നടപടികള്‍ പ്രതികള്‍ക്ക് അനുകൂലമായിരുന്നു. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജരാക്കി കേസൊതുക്കാന്‍ ശ്രമമുണ്ടായപ്പോള്‍ എസ്ഡിപിഐ, മുസ് ലിം ലീഗ് ഉള്‍പ്പെടെ പ്രതിഷേധവുമായെത്തിയിരുന്നു.

Next Story

RELATED STORIES

Share it