Kerala

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; മാപ്പ് പറഞ്ഞ് സുരേഷ് ഗോപി
X

കോഴിക്കോട്: മീഡിയാ വണ്ണിലെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വണ്‍ ചാനലിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.

'തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും ചെയ്തതല്ല. തീര്‍ത്തും സാധാരണ പെണ്‍കുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷെ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നു. ഇത് പറയാന്‍ ഇന്നലെ തന്നെ ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. അവരുടെ ഭര്‍ത്താവിന്റെ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരമാനമെങ്കില്‍ അതും നേരിടാന്‍ തയ്യാറാണ്. ഞാന്‍ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കില്‍ ഞാന്‍ ആ തെറ്റിന് മാപ്പ് പറയുന്നു,' സുരേഷ് ഗോപി പറഞ്ഞു.

നിലവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കാനാണ് മാധ്യമ പ്രവര്‍ത്തക തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തില്‍ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചിരുന്നു. സംഭവത്തില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും ഇന്നലെ അറിയിച്ചിരുന്നു.

ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി മാപ്പ് അറിയിച്ചിട്ടുണ്ട്. 'മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.




Next Story

RELATED STORIES

Share it