സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളില്‍ നാളെ സ്കൂള്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്ടിലും പത്തനംതിട്ടയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് പലയിടത്തും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. മലപ്പുറം ചോക്കാട് മാളിയേക്കലില്‍ കുതിരപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടിയെ ആണ് കാണാതായത്. നിലമ്പൂരില്‍ നിന്നു അഗ്നി രക്ഷാ സേനയും ഉള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. അമ്പലപ്പുഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മാതാവിനും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്ത് സിആര്‍പിഎഫ് ക്യാംപിന് സമീപം താമസിക്കുന്ന റിയാസിന്റെ വീട് ഭാഗികമായി തകര്‍ന്നു. റിയാസും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുതെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് നാദാപുരത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം കടപുഴകി വീണു. നാദാപുരം ആവോലത്തെ കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റന്‍ പന മരം വീണത്. മരം വീണ് വീടിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേല്കൂരയും തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചു കയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ഏഴ് കുടുംബങ്ങളിലെ 20 പേരെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. പൊന്നാനി അലിയാര്‍പള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും കടലാക്രമണം രൂക്ഷമാണ്. ഇവിടെയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശൂര്‍ കാരവ കടപ്പുറത്ത് കടലാക്രമണമുണ്ടായി. പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ നൂറോളം വീടുകള്‍ കടലെടുക്കുമെന്ന ഭീതിയിലാണ്. പുന്നപ്ര ചള്ളി കടപ്പുറം, ബിരിയാണി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ഫിഷിങ് ഹാര്‍ബര്‍ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ കലക്ടര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു.
അതിനിടെ, തീവ്രമായ മഴ കണക്കിലെടുത്ത് 14 ജില്ലകളിലും മകേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതുപ്രകാരം എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പുറപ്പെുവിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടര വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
RELATED STORIES
സ്വാശ്രയ കോളജുകളിലെ ഫീസ് വർധന; പ്രതിഷേധത്തിനൊരുങ്ങി വിദ്യാർഥി സംഘടനകൾ
29 Jun 2024 1:52 PM GMTമനുതോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളി; പി ജയരാജനെ പിന്തുണച്ച്...
29 Jun 2024 1:32 PM GMTപ്രമുഖ പണ്ഡിതനും വഹ്ദത്തെ ഇസ് ലാമി സ്ഥാപകനുമായ മൗലാന അത്താഉ റഹ്മാന്...
29 Jun 2024 12:31 PM GMTഎഐ ഉപയോഗിച്ച് ശബ്ദം മാറ്റി തട്ടിപ്പ്: അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ...
29 Jun 2024 12:05 PM GMTകൂത്തുപറമ്പ് മാനന്തേരി സത്രത്തിന് സമീപം കാര്‍ മറിഞ്ഞ് സ്ത്രീ മരിച്ചു
29 Jun 2024 10:54 AM GMTകണ്ണൂര്‍ മാച്ചേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
29 Jun 2024 10:48 AM GMT