Sub Lead

സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പ്രതിക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തി

സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പ്രതിക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തി
X

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തി പോലിസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പോലിസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിള്‍ പോലിസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചാണ് ശ്രീക്കുട്ടിയെ അജ്മല്‍ പരിചയപ്പെടുന്നതെന്നു പോലിസ് പറഞ്ഞു. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ശാസ്താംകോട്ട പോലിസ് സ്റ്റേഷനിലാണ്. രക്തപരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം.

സംഭവശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) രാത്രിയോടെയാണു മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മല്‍ കാര്‍ കയറ്റിയിറക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.




Next Story

RELATED STORIES

Share it