Sub Lead

അന്‍വറിനെതിരേ അണികളിറങ്ങണം; സിപിഎമ്മുമായി ഇനി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍

അന്‍വറിനെതിരേ അണികളിറങ്ങണം; സിപിഎമ്മുമായി ഇനി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍
X

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരേ നിലപാട് കടുപ്പിച്ച് സിപിഎം. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്നും അദ്ദേഹത്തിന്റെ നിലപാടിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം. അദ്ദേഹത്തിന് ഇനി സിപിഎമ്മുമായി ഒരു ബന്ധവുമില്ല. കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കാനായി കഴിഞ്ഞ കുറേ കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതെല്ലാം ഏറ്റുപിടിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയസമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തേക്കുറിച്ച് അയാള്‍ക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാവും. എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിച്ച് വിജയിച്ച അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചത് അദ്ദേഹം മുമ്പ് എതെല്ലാം കാര്യങ്ങളാണോ വിശദീകരിച്ചത് അതിനെല്ലാം എതിരായിട്ടാണ്.

അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം തിരിച്ചുപോയില്ല. നിലമ്പൂരില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് സഹകരണത്തോടെ മല്‍സരിച്ച് ജയിച്ചു. മുമ്പ് സ്വതന്ത്രനായി മല്‍സരിച്ചപ്പോള്‍ പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്. ഇത്രയും കാലം എംഎല്‍എയായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വര്‍ഗബഹുജന സംഘടനകളില്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗമാവുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ നയങ്ങളെ കുറിച്ചോ സംഘടനാരീതികളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിനില്ല. ജനങ്ങള്‍ നല്‍കുന്ന പരാതി പരിശോധിച്ച് മുന്നോട്ടുപോവുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. അന്‍വര്‍ നല്‍കിയ പരാതിയും ആ തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അത് പാര്‍ട്ടിയുടെ ശൈലിയല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടേറിയേറ്റ് അന്‍വര്‍ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉന്നയിച്ചിരുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു. അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ചചെയ്ത് അത് സംബന്ധിച്ചെടുത്ത തീരുമാനം പരസ്യമായി അറിയിക്കുകയും ചെയ്തു. അന്ന് അന്‍വറിന്റെ പരാതിയില്‍ പി ശശിക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് രണ്ടാമതൊരു പരാതി അന്‍വര്‍ നല്‍കിയത്. അത് പാര്‍ട്ടി പരിശോധിച്ച് വരികയാണ്. പിണറായി വിജയനെതിരേ പാര്‍ട്ടി ശത്രുക്കളുടെ കൈക്കോടാലിയായി പ്രവര്‍ത്തിച്ചു. പിണറായി വിജയനല്ല, പാര്‍ട്ടി. എന്നാല്‍, പിണറായി വിജയന് കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഒരു നടപടിയുമില്ലെന്നും ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it