Sub Lead

മണ്ഡല പുനര്‍നിര്‍ണയം: പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ചെന്നൈയില്‍; പിണറായി വിജയന്‍ പങ്കെടുക്കും

മണ്ഡല പുനര്‍നിര്‍ണയം: പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ചെന്നൈയില്‍; പിണറായി വിജയന്‍ പങ്കെടുക്കും
X

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരെ തമിഴ്‌നാട് ആരംഭിച്ച പ്രതിഷേധം വികസിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ ചെന്നൈയില്‍ എത്തി. ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട് ആരംഭിച്ച പ്രസ്ഥാനം ദേശീയ പ്രസ്ഥാനമായി വളര്‍ന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. സംയുക്ത കര്‍മ സമിതി (ജെഎസി) രൂപീകരിക്കാന്‍ ഇന്നു നടക്കുന്ന യോഗത്തില്‍ സഹകരിക്കുന്ന കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാള്‍, പഞ്ചാബ് നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്ത അദ്ദേഹം ലക്ഷ്യം കൈവരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ഗിണ്ടിയിലെ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ എം കെ സ്റ്റാലിന്‍ ഇന്ന് വിശദീകരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ചെന്നൈയിലെത്തി.


കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്‌നാട് മന്ത്രി പി തിഗ്ഗരാജന്‍ സ്വീകരിക്കുന്നു

തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ബിജു ജനതാദള്‍ (ബിജെഡി) നേതാവ് നവീന്‍ പട്‌നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മിഥുന്‍ റെഡ്ഡി എന്നിവരും നഗരത്തിലെത്തി. ആന്ധ്ര എന്‍ഡിഎ അംഗമായ ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി പ്രതിനിധിയും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി എംപി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവരും പങ്കെടുക്കും.

Next Story

RELATED STORIES

Share it