Sub Lead

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖ്ഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖ്ഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖ്ഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി. ഭരണഘടനാപരമായ നിരവധി പിഴവുകള്‍ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ വിശദമായ പരിശോധനക്കായാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്. ബില്ലിനെ ചൊല്ലി ലോക്‌സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ക്ഷേത്രഭരണത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. വഖഫ് ഭേദഗതി ബില്‍ ഭൂമി വില്‍പനക്കുള്ള ബിജെപി അംഗങ്ങളുടെ താല്‍പര്യാര്‍ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. ബിജെപി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ മുസ്‌ലിംകളുടെ ശത്രുവാണ് എന്നാണ് അസദുദ്ദീന്‍ ഉവൈസി ബില്ലിനെ വിമര്‍ശിച്ച് പറഞ്ഞത്.

ബില്‍ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അമുസ്‌ലിംകളെ വഖ്ഫ് ബോര്‍ഡിലുള്‍പ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയില്‍ കടന്നുകയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയില്‍ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.വഖ്ഫ് ഭേദഗതിയെ കുറിച്ച് എംപിമാര്‍ അറിഞ്ഞത് പാര്‍ലമെന്റില്‍ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എംപി കുറ്റപ്പെടുത്തി. ബില്ലുകള്‍ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 30ന്റെ നേരിട്ടുള്ള ലംഘനമാണിതെന്നും ഈ ബില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്നും ഡിഎംകെ എംപി കനിമൊഴി ചൂണ്ടിക്കാട്ടി.

ബില്ലിന്റെ പിന്നില്‍ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെട്ടുത്തി. വഖഫ് കൗണ്‍സിലും വഖഫ് ബോര്‍ഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് സകല അധികാരങ്ങളും നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുമുസ്‌ലിം ഐക്യം തകര്‍ക്കാനാണ് ശ്രമമെന്ന് സിപിഎം നേതാവ് കെ രാധാകൃഷണന്‍ കുറ്റപ്പെടുത്തി. വഖ്ഫ് ബോര്‍ഡിന്റെയും വഖഫ് കൗണ്‍സിലിന്റെയും അധികാരങ്ങളെ തകര്‍ക്കുന്നതാണിതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ അത് തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിയും ആവശ്യപ്പെട്ടു. ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജന്‍ ലല്ലന്‍ സിങ് എടുത്തത്.

അതേസമയം, ബില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി നല്‍കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കില്ലെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. വഖഫ് കൗണ്‍സിലിനെയും ബോര്‍ഡിനെയും ശാക്തീകരിക്കാനാണ് ബില്‍ അവതരിപ്പിക്കുന്നത്. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല. ബില്‍ ഇതിനകം വിതരണം ചെയ്തതാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. പലയിടത്തും വഖഫ് ഭൂമി മാഫിയകളുടെ കൈയിലാണ്. കൈയേറ്റത്തിനെതിരെ 194 പരാതികള്‍ കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖ്ഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്‌ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ബില്ലില്‍ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it