ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കും; കേന്ദ്രഫണ്ട് കിട്ടിയാല്‍ പ്രതിസന്ധി മാറുമെന്ന് ധനമന്ത്രി, സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മാത്രമല്ലെന്ന് കെ എന്‍ ബാലഗോപാല്‍. മരിച്ചാലും വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം. ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ സത്യം ആകുമോയെന്ന് വി ഡി സതീശന്‍.

Update: 2024-01-29 06:48 GMT

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ 5 മാസം മുടങ്ങിയതില്‍ മനം നൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല പെന്‍ഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. ഇന്ധന സെസ്സ് പോലും പെന്‍ഷന്റെ പേര് പറഞ്ഞാണ് ഏര്‍പ്പെടുത്തിയത്. ജോസഫ് നേരത്തേ ആത്മഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു. പെന്‍ഷന്‍ കുടിശ്ശിക കിട്ടാത്തതില്‍ മനംനൊന്താണ് മരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ജോസഫിന്റെ കുറിപ്പ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ക്ഷേമപെഷന്‍ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിന്റെ മരണം എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു. നവംബറിലും ഡിസംബറിലും ജോസഫ് പെന്‍ഷന്‍ വാങ്ങി. തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52,400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 23958 കോടി പെന്‍ഷന്‍ കൊടുത്തു. യുഡിഎഫ് കാലത്തെ കുടിശ്ശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കും. പെന്‍ഷന്‍ കമ്പനിയെ പോലും കേന്ദ്ര സര്‍ക്കാര്‍ മുടക്കി. യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണ്. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പെന്‍ഷന്‍ പ്രതിസന്ധിയും മാറും. കേന്ദ്ര നടപടി ഇല്ലായിരുന്നെങ്കില്‍ പെന്‍ഷന്‍ 2500 ആക്കിയേനെയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനു മറുപടിയായി ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ സത്യം ആവുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ചക്കിട്ടപ്പാറയിലെ ജോസഫിനെ മരിച്ചാലും വെറുതെ വിടുന്നില്ല. സാമ്പത്തിക പ്രതിസന്ധികാലത്ത് സര്‍ക്കാരിന് ധൂര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News